2015 നവംബർ 16, തിങ്കളാഴ്‌ച

ഒരു കൊച്ചു ബോധോദയത്തിന്‍റെ അന്ത്യം

ഇതൊരുപാട് നാള്‍ മുമ്പെഴുതിയതാണ്, പബ്ലിഷണോ, വേണ്ടയോ? എന്ന്‍ ചിന്തിച്ച് ഡ്രാഫ്റ്റില്‍ കിടത്തിയതാണ്. ഇപ്പോള്‍ തോന്നുന്നു, ചില രാഷ്ട്രീയങ്ങള്‍ പറഞ്ഞേ തീരൂ, ചിലവ എഴുതിയും. നിന്ന നില്‍പ്പില്‍ തട്ടിപ്പോയാല്‍ പിന്നെ ഡ്രാഫ്റ്റ്‌ ആര് വായിക്കും? ചിന്തകള്‍ ആര് മനസ്സിലാക്കും?

(അമ്പോ എന്തൊരഹങ്കാരം, ഇതു കേട്ടാല്‍ തോന്നും ഈ പബ്ലിഷുന്ന പേജ് വായിക്കാന്‍ ആള്‍ക്കാര്‍ വരി നില്‍ക്കുകയാണെന്ന് ! സ്റ്റാറ്റിസ്റ്റിക്സില്‍ കാണിക്കുന്ന വായനാസൂചികള്‍ മുഴ്മന്‍ ഞാന്‍ തന്നെ വീണ്ടും വീണ്ടും വായിച്ചാസ്വദിച്ചതിന്‍റെയാണെന്ന് തോന്നുന്നു).

എന്നിരുന്നാലും, 2013 ആഗസ്റ്റ്‌ 22 ന്‍റെ 'ഭൂമിയുടെ സന്തതി' എന്ന പോസ്റ്റിനും 24 ന്‍റെ 'റാഗിങ്ങ്' എന്ന പോസ്റ്റിനും ഇടയില്‍ ഇതു വായിക്കാനപേക്ഷ.

പയ്യന്‍സിനു പേരിടുന്ന 'അവകാശ'ത്തര്‍ക്കത്തില്‍ അവന്‍റെ അച്ഛന് രണ്ടു അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. ഏതെങ്കിലുമൊരു മതത്തിന്‍റെയോ ജാതിയുടെയോ ചുവയുള്ള ഒരു പേരായിരിക്കരുത് എന്നതാണ് ഒന്ന്. മറ്റൊന്നാകട്ടെ, അധമവര്‍ഗ്ഗങ്ങള്‍ എന്ന് ചിലര്‍ കരുതിപ്പോരുന്ന, ജാതിയില്‍ വളരെ താഴ്ന്നവര്‍ക്ക് അപ്രാപ്യങ്ങളായ elegant ആയ elite class പേര് ആവരുത് എന്നതും. ഇനി ഒരുവേള മതത്തിന്‍റെ ചുവ വേണമെന്നു തന്നെയിരിക്കട്ടെ, മാതാപിതാക്കളുടെ മതം എന്ന് 'വിവക്ഷിക്കപ്പെടുന്ന' മതത്തിന്‍റെ കുത്തകാവകാശം പേറുന്ന പേരുകള്‍ ഒഴികെ ഏതും സ്വീകാര്യമായിരുന്നു. അത്രയധികം വെറുക്കുന്നു അയാള്‍, ജാതി-മത പേക്കൂത്തുകളെ. പക്ഷെ കുടുംബക്കാരോട് ഈ പേരില്‍ തര്‍ക്കിച്ച് തന്നിലെ ഊര്‍ജ്ജം ഒഴുക്കിക്കളയാനും അയാളില്ല.ഒരു കാര്യം കൂടി വ്യക്തമാക്കിയിരുന്നു, ഇനിഷ്യലായി അമ്മയുടെ പേര് ആയിരിക്കും.

താളം തെറ്റി ദിശാബോധമില്ലാതെ പായുന്ന ഒരു ഘോഷയാത്രയില്‍ പങ്കാളിയാകാതെ നടക്കാന്‍ അയാള്‍ക്കുമില്ലേ ആഗ്രഹം? "താന്‍ പിടിക്കുന്ന മുയലിനു കൊമ്പ് നാല്" എന്ന വാശി അയാള്‍ക്കില്ല, മറിച്ച് താന്‍ സഞ്ചരിക്കുന്ന വഴി ശരിയാണെന്നും ഇതിലൂടെയാണ് യുക്തിബോധമുള്ള ഒരു സമൂഹം സഞ്ചരിക്കേണ്ടത് എന്നുമാണ് അയാള്‍ വിശ്വസിക്കുന്നത്.

അയാളുടെ അഭിപ്രായങ്ങളെ പാടെ നിരാകരിച്ച് പയ്യന്‍സിന് ഒരു elite class പേര് തെരെഞ്ഞെടുക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയ സ്ഥിതിക്ക് താന്‍ കണ്ടു വച്ച പേര് തന്‍റെ ബ്ലോഗിന് കൊടുത്ത് സായൂജ്യം നേടാന്‍ അയാള്‍ തീരുമാനിച്ചു. ബ്ലോഗിന്‍റെ പേര് മാറ്റുന്ന കാര്യം നേരത്തെ തന്നെ ഒരു 'കൊച്ചു ബോധോദയത്തില്‍'  തീരുമാനിക്കപ്പെട്ടിരുന്നുവല്ലോ. കുട്ടി ഇപ്പോഴുള്ള വിളിപ്പേരില്‍ തുടരട്ടെ, അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു?

(ആഗസ്റ്റ്‌, 2013)


2015 നവംബർ 15, ഞായറാഴ്‌ച

ക്ഷമയുടെ നെല്ലിപ്പലക

‘സംവരണക്കാര്‍’ ഉദ്യോഗക്കയറ്റം കിട്ടി തന്‍റെ മുകളില്‍ ആവുന്നതിന്‍റെ നീരസം പലപ്പോഴും പങ്കിടുന്ന ചില 'ഉന്നതകുലജാതര്‍' (രണ്ടാം വര്‍ഗ്ഗം ഒന്നാം വര്‍ഗ്ഗത്തെ അവജ്ഞയോടെ വിളിക്കുന്ന പേര് ഇവിടെ എഴുതാന്‍ വയ്യ);

നാട്ടില്‍ ചില വിശേഷ ദിവസങ്ങളുടെ തലേന്ന് നടത്തേണ്ട വിനോദ പരിപാടികള്‍ക്ക് പദ്ധതിയിടുമ്പോള്‍, 'വയനാട്ടില്‍ താമസിക്കുന്നവന്‍റെ  ആദിവാസി നൃത്തം വേണം' എന്ന്‍ തമാശിക്കുന്നവര്‍;

കോഴിക്കോടെത്തി ഫോണ്‍ ചെയ്‌താല്‍ 'വയനാട്ടിലേക്ക് വരാന്‍ വള്ളി എറിഞ്ഞു തരുമോ?' എന്നു ചോദിക്കുന്നവര്‍;

മുത്തങ്ങക്കാട്ടിലൂടെ മൈസൂര്‍ക്ക് പോകുമ്പോള്‍ "വഴിയില്‍ ആദിവാസികളെ കാണാന്‍ പറ്റുമോ?" എന്നു ചോദിക്കുന്നവര്‍;

തെരഞ്ഞെടുപ്പ് സമയത്ത് സംവരണ മണ്ഡലങ്ങളിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത രാഷ്ട്രീയനേതാക്കള്‍;

കൂടാതെ,

ഇവര്‍ക്കിക്കിളിയിടാനായി 'ബാംബൂ ബോയ്സ്' പടച്ചെടുത്ത മലയാള പടംപിടിത്തക്കാര്‍;

ഇക്കൂട്ടര്‍ക്കെല്ലാം ഒരുപോലെ കിട്ടാനര്‍ഹതയുള്ള സകല അവജ്ഞയും വെറുപ്പും ഇതോടൊപ്പം അയക്കുന്നു.

 കിട്ടി ബോധിച്ചതിന്‍റെ  ഒരു രശീതിയും ആവശ്യമില്ല.

"ക്ഷമയുടെ നെല്ലിപ്പലക കണ്ടു, കണ്ടു" എന്ന്‍ പറഞ്ഞു കേള്‍ക്കാറുള്ളത് ഇതാണാവോ എന്തോ?

2015 നവംബർ 9, തിങ്കളാഴ്‌ച

സസ്യം


വായിലേക്ക് വീഴുന്നത് സസ്യവും സഭ്യവുമാവണമെന്നു നിര്‍ബന്ധം, എന്നാല്‍ വായില്‍ നിന്നുംവീഴുന്നതോ? അസസ്യവും അസഭ്യവും.
പോയി പണി നോക്ക്!

(വിദൂര) കടപ്പാട് മത്തായി 15:11

2014 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

പാണ്ടമ്പറത്ത് കുന്ന് പഞ്ചായത്ത് കവലയില്‍ ബസ്‌ ഷെല്‍ട്ടറിന്‍റെ ഉല്‍ഘാടനം

പാണ്ടമ്പറത്ത് കുന്ന് പഞ്ചായത്ത് കവലയില്‍ എം. എല്‍. എ. ഫണ്ട്‌ ഉപയോഗിച്ച് പണി തീര്‍ത്ത  ബസ്‌ ഷെല്‍ട്ടറിന്‍റെ ഉല്‍ഘാടനം മുഖ്യമന്ത്രി ശ്രീ ............ നിര്‍വ്വഹിച്ചു. ശ്രീ ............ ബഹു: എം.പി. ; ശ്രീമതി  ............ ബഹു:പൊതുമരാമത്ത് വകുപ്പ് മന്ത്രി; ശ്രീ ............ ബഹു: യുവജനക്ഷേമ വകുപ്പ് മന്ത്രി; ശ്രീ ............ ബഹു: എം. എല്‍. എ.; ശ്രീമതി  ............ ബഹു: എം. എല്‍. എ.; ശ്രീ ............ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌; ശ്രീ ............ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌; ശ്രീമതി  ............ജില്ലാ പഞ്ചായത്ത് അംഗം; ശ്രീ ............ ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ (ക്ഷേമകാര്യം); ശ്രീ ............ ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ (ആരോഗ്യം); ശ്രീ ............ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം; ശ്രീമതി  ............ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌; ശ്രീ ............ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌; ശ്രീ ............ ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ (ആരോഗ്യം); ശ്രീമതി  ............ ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ (ക്ഷേമകാര്യം); ശ്രീ ............ പഞ്ചായത്ത് അംഗം; ശ്രീമതി ............ പഞ്ചായത്ത് അംഗം; ശ്രീ ............ പഞ്ചായത്ത് അംഗം; ശ്രീ ............ പഞ്ചായത്ത് അംഗം; ശ്രീ ............ പഞ്ചായത്ത് അംഗം; ശ്രീ ............ ചെയര്‍മാന്‍, മൈനോറിട്ടി ഡെവലപ്പ്മെന്റ് ബോര്‍ഡ്; ശ്രീ ............ ചെയര്‍മാന്‍, യുവജനക്ഷേമ ബോര്‍ഡ്; ശ്രീ ............ ചെയര്‍മാന്‍, മിനെറല്‍ ഡെവലപ്പ്മെന്റ് ബോര്‍ഡ്; ശ്രീ ............ ചെയര്‍മാന്‍,സര്‍വീസ് സഹകരണ ബാങ്ക്; ശ്രീ ............ ജില്ലാ കളക്ടര്‍;
ശ്രീ ............ ജില്ലാ പ്ലാനിംഗ് ഓഫീസര്‍; ശ്രീ ............ ജില്ലാ അസിസ്റ്റന്റ്‌ പ്ലാനിംഗ് ഓഫീസര്‍; ശ്രീ ............ ജില്ലാ പ്രസിഡന്റ്‌ (ആര്‍. ഡി. പി.); ശ്രീ ............ജില്ലാ വൈസ് പ്രസിഡന്റ്‌(ആര്‍. ഡി. പി.); ശ്രീ ............ ജില്ലാ സെക്രട്ടറി (ആര്‍. ഡി. പി.); ശ്രീ ............ ജില്ലാ ജോയിന്റ് സെക്രട്ടറി (ആര്‍. ഡി. പി.); ശ്രീ ............ ജില്ലാകണ്‍വീനര്‍(ആര്‍. ഡി. പി.); ശ്രീ ............ സംസ്ഥാന കമ്മറ്റി അംഗം (ആര്‍. ഡി. പി.); ശ്രീ ............ ജില്ലാകമ്മറ്റി അംഗം (ആര്‍. ഡി. പി.); ശ്രീ ............ പഞ്ചായത്ത്‌ ഘടകംപ്രസിഡന്റ്‌ (ആര്‍. ഡി. പി.); ശ്രീ ............ പഞ്ചായത്ത്‌ ഘടകം സെക്രട്ടറി (ആര്‍. ഡി. പി.); ശ്രീ ............ ജില്ലാ പ്രസിഡന്റ്‌ (ഐ. എന്‍. എസ്. പി.); ശ്രീ ............ ജില്ലാ വൈസ് പ്രസിഡന്റ്‌ (ഐ. എന്‍. എസ്. പി.); ശ്രീ ............ ജില്ലാ സെക്രട്ടറി (ഐ. എന്‍. എസ്. പി.); ശ്രീ ............ ജില്ലാ പ്രസിഡന്റ്‌ (ജെ. പി. കെ.); ശ്രീ ............ ജില്ലാ വൈസ് പ്രസിഡന്റ്‌ (ജെ. പി. കെ.); ശ്രീ ............ ജില്ലാ സെക്രട്ടറി (ജെ. പി. കെ.); ശ്രീ..............സൌണ്ട് ആന്‍ഡ്‌ മൈക് ഓപ്പറേറ്റര്‍; ശ്രീ..............പന്തല്‍, സ്റ്റേജ് ആന്‍ഡ്‌ ഡെകറേറ്റര്‍; ശ്രീ...............ശ്രീലക്ഷ്മി ഹോട്ടല്‍ ആന്‍ഡ്‌ ടീ ഷോപ്പ്; ശ്രീ...............കൈരളി ഭാഗ്യക്കുറി അസോസിയേഷന്‍ പാണ്ടമ്പറത്ത് കുന്ന് മേഖലാ സെക്രട്ടറി,  എന്നിവര്‍ സംസാരിച്ചു.

ആര്‍. ഡി. പി. പിയില്‍ നിന്നും 2001-ല്‍ പുറത്താക്കപ്പെട്ട ശേഷം ബി. എം. സി. സംസ്ഥാന ഘടകം സെക്രട്ടറി ആയി, പിന്നീട് 2009-ല്‍  ആര്‍. ഡി. പിയിലേക്ക് തന്നെ തിരിച്ച് വന്ന ശ്രീ ............ന്‍റെ അസാന്നിധ്യം പരിപാടിയില്‍ ശ്രദ്ധേയമായി.

........................................................

പ്രചോദനം: പത്രവാര്‍ത്തകളും ചിലക്ഷണപത്രങ്ങളും 


പ്രിയപ്പെട്ട ഷര്‍മിള.....

14 വര്‍ഷങ്ങളായി നിങ്ങള്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തെപ്പറ്റി വായിച്ചറിഞ്ഞു മാത്രം പരിചയമുള്ള എനിക്ക് ഈ നീണ്ട ഇടവേളയിലെപ്പോഴെങ്കിലും നിങ്ങളെ ഓര്‍ക്കാന്‍ സമയം കിട്ടിയിട്ടുണ്ടെങ്കില്‍, അത് 'മൂക്കിലൂടെ തുളഞ്ഞകത്തേക്ക് കയറുന്നതായി കാണപ്പെടുന്ന ഒരു കുഴല്‍' ചിത്രങ്ങളിലോ ആശുപത്രികളില്‍ വച്ചോ കാണുമ്പോള്‍ മാത്രമായിരുന്നിരിക്കണം എന്നതൊരു വസ്തുതയാണ്. ഗവണ്മെന്റ് താങ്കള്‍ക്കും നാടിനും  അനുകൂലമായുള്ളൊരു തീരുമാനത്തിലെത്തും എന്ന്‍ പ്രതീക്ഷിക്കട്ടെ.

2014 ജൂലൈ 8, ചൊവ്വാഴ്ച

ഉപകാരസ്മരണ



വിശുദ്ധ യൂദാശ്ലീഹായും അല്‍ഫോന്‍സാമ്മയും ഏവുപ്രാസ്യമ്മയും കഴിഞ്ഞാല്‍ മലയാളക്കരയില്‍ ഏറ്റവും കൂടുതല്‍ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ സ്വീകരിക്കുന്ന മൂന്ന് പേരാണ് പാസ്സ്പോര്‍ട്ട് വെരിഫിക്കേഷനു വരുന്ന പോലീസുകാരന്‍, കറന്‍റ് പോകുമ്പോള്‍ വീട്ടുകാര്‍ ഫ്യൂസ് കെട്ടാന്‍ വിളിക്കുന്ന ലൈന്‍മാന്‍, ടെലിഫോണ്‍ റിപെയെര്‍ ചെയ്യാനെത്തുന്ന ആള്‍ എന്നിവര്‍. ഓവര്‍ടൈം പണിയെടുക്കുന്ന ഭാവമാണ് ഇവര്‍ക്ക് പലപ്പോഴും, നിങ്ങള്‍ക്ക് വേണമെങ്കില്‍ മതി എന്ന നാട്യവും (സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പൊറുക്കുക).

ഇക്കൂട്ടര്‍ക്ക്‌ 'തങ്ങളുടെ ഒരു സന്തോഷത്തിനായി' ‘എന്തെങ്കിലും’ കയ്യില്‍ വച്ചോ, പോക്കറ്റിലിട്ടോ കൊടുക്കുന്ന പലരും ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍, വെയിറ്റര്‍ക്ക് രണ്ടു രൂപ കൊടുക്കുന്നത് കഴിയുമെങ്കില്‍ ഒഴിവാക്കും. കാരണം പറയുന്നതെന്തെന്നോ?, അതാണ്‌ രസം, അയാള്‍ ചെയ്യുന്ന ജോലിക്ക് ഹോട്ടലുടമ ശമ്പളം കൊടുക്കുന്നുണ്ട് പോലും!     

അഭ്യുദയകാംക്ഷി



രണ്ടു സുഹൃത്തുക്കള്‍ രണ്ടിടങ്ങളിലായി അല്ലെങ്കില്‍ രണ്ട് അപരിചിതര്‍ അടുത്തടുത്തായി വാടകക്ക് വീടുകള്‍ എടുക്കുന്നു. ഈ രണ്ട് കേസിലും അവര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ ചോദിക്കുന്ന ആദ്യ ചോദ്യം ‘താന്‍ വാടക എത്ര കൊടുക്കുന്നു?’ എന്നതായിരിക്കും. നില നില്‍ക്കുന്ന ഒരു സാമ്പത്തിക-സാമൂഹിക അന്തരീക്ഷത്തോട് താന്‍ എത്രമാത്രം അടുത്താണ് അല്ലെങ്കില്‍ അകലെയാണ് എന്ന് ഉറപ്പിക്കാന്‍ നമ്മള്‍ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു. താന്‍ മാത്രം പറ്റിക്കപ്പെടരുത് എന്ന്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു. വേറൊരു തരത്തില്‍ പറഞ്ഞാല്‍ ആരൊക്കെയോ തന്നെ എപ്പോഴും പറ്റിക്കാന്‍ അല്ലെങ്കില്‍ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന തോന്നലിലാണ് നമ്മള്‍ ഓരോരുത്തരും. അവര്‍ കൊടുക്കുന്നതിനേക്കാള്‍ വാടക തങ്ങള്‍  കൊടുക്കുന്നു എന്ന്‍ മനസ്സിലായാല്‍ ടെന്‍ഷന്‍ ആയി, ഇനി മറിച്ചാണെങ്കിലോ, അവരെ ടെന്‍ഷന്‍ അടിപ്പിക്കാതെ ഉറക്കവും വരില്ല. വീടിന്‍റെ കാര്യത്തില്‍ മാത്രമല്ല, ഉപ്പ് തൊട്ട് ബെന്‍സ്‌ വരെയുള്ള ഷോപ്പിംഗ്‌ കഴിഞ്ഞാലുമുണ്ട് ഈ താരതമ്യപഠനം. താന്‍ ‘സേഫ്’ ആണ് എന്ന്‍ എപ്പോഴും മനസ്സിനെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കണം. പുര കത്തുമ്പോള്‍ വാഴ വെട്ടുക, കത്തുന്ന താടിയില്‍ നിന്നും ബീഡിക്ക് തീ പകരുക തുടങ്ങിയ കലാപരിപാടികളുമായി എവിടെ നിന്നോ കുറെ അഭ്യുദയകാംക്ഷികളും എത്തും അപ്പോഴേക്കും.

ഇപ്പറഞ്ഞതിന്‍റെ വേറൊരു വശം എന്തെന്നാല്‍, ആരൊക്കെയോ തന്നെ എപ്പോഴും ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍, ഏതു കാര്യവും ഭംഗിയായി നിര്‍വ്വഹിക്കാമെന്നുള്ള നമ്മുടെ ആത്മവിശ്വാസത്തെ എത്ര മാത്രം തകര്‍ക്കുമെന്ന് നമ്മള്‍ പലപ്പോഴും ചിന്തിക്കാറില്ല.    

ഇനി വേറൊരു കൂട്ടരുണ്ട്. നമ്മള്‍ താമസിക്കുന്ന വാടക വീട്ടില്‍ വരും, ആദ്യ ചോദ്യം അത് തന്നെ, ‘ഇതിനെത്രയാ വാടക?’ അറിഞ്ഞിട്ടു യാതൊരു വിശേഷവുമില്ല, എന്നാലും അറിഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ല എന്ന മട്ടാണ്. വാടക എത്രയെന്നു മറുപടി കൊടുത്താലോ? ഉടന്‍ വരും അടുത്ത ആത്മഗതം ‘ അത് ഇത്തിരി കൂടുതല്‍ അല്ലെ?’ അല്ലെങ്കില്‍ “ഇത്ര സൗകര്യങ്ങള്‍ ഉള്ള വീട് ഇത്രയും കുറഞ്ഞ വാടകക്ക് കിട്ടിയത്‌ ഭാഗ്യം തന്നെ’. ഇത്രയും കലാപരിപാടികള്‍ കഴിഞ്ഞാലേ, നമ്മള്‍ പകര്‍ന്ന ചായ പോലും കുടിക്കൂ.

അഭ്യുദയകാംക്ഷികള്‍ ഏറി വരുന്നു, സ്വകാര്യത എന്നത് കിടപ്പറയുമായി ബന്ധപ്പെട്ട 'എന്തോ' ഒന്ന് മാത്രമായി ഒതുങ്ങുകയാണോ? 


2014 ജൂൺ 7, ശനിയാഴ്‌ച

ജൂണ്‍ 5


ക്ഷമിക്കണം, കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ഞാന്‍ നട്ട മരത്തിന് എന്ത് പറ്റി എന്ന് നോക്കാന്‍ എനിക്ക് ഇതുവരെ കഴിഞ്ഞില്ല, പാഷന് വേണ്ടിയല്ല, മറിച്ച് ഫാഷന് വേണ്ടിയാണല്ലോ ഞാന്‍ അത് ചെയ്തത്, ചെയ്ത് കൊണ്ടിരിക്കുന്നതും........ 


2014 ഏപ്രിൽ 5, ശനിയാഴ്‌ച

ജനാധിപത്യം



സ്വന്തം മേന്മകള്‍ എണ്ണിപ്പറയാന്‍ ഇല്ലാത്തത് കൊണ്ടായിരിക്കും എതിര്‍ സ്ഥാനാര്‍ഥിയുടെ അല്ലെങ്കില്‍ പാര്‍ട്ടിയുടെ കുറ്റങ്ങള്‍ എണ്ണിയെണ്ണി നിരത്തുന്നത് അല്ലേ?

എനിക്ക് 4 കുറവുകള്‍ ഉണ്ടെങ്കിലെന്താ, 40 കുറവുകള്‍ ഉള്ള മറ്റവനേക്കാള്‍ ഭേദമല്ലേ ഞാന്‍?

2013 ഓഗസ്റ്റ് 25, ഞായറാഴ്‌ച

സോ എലൈറ്റ്‌

പത്രത്തിന്‍റെ കൂടെ വന്ന നോട്ടീസില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ചാണ് ടൌണില്‍ പുതുതായി പണിയുന്ന വില്ലയുടെ വിശദാംശങ്ങള്‍ അറിയാന്‍ വിളിച്ചു നോക്കുന്നത്. ഫോണെടുത്ത ശബ്ദസുകുമാരന്‍ വിവരങ്ങള്‍ കുറെ പറഞ്ഞു കൊടുത്തു. കൂട്ടത്തില്‍ ഏറ്റവും ഹൈലൈറ്റ്‌  എന്താണെന്നോ? ആകെ പത്തു വില്ലകളുള്ളതില്‍ എട്ടെണ്ണവും sold out ആയി, അത്‌ വാങ്ങിയിരിക്കുന്നത് മുഴ്മനും 'എലൈറ്റ്‌ ' പാര്‍ട്ടികളുമാണ്.  
So if I does occupy the villa, I will be so lucky to have 'elite' neighbors around!

2013 ഓഗസ്റ്റ് 24, ശനിയാഴ്‌ച

റാഗിങ്ങ്

'ഏപ്രില്‍' എന്ന് ബ്ലോഗിന് പേരിട്ടതില്‍ ഒരു സ്വകാര്യമുണ്ട്, അത് പിന്നീടെപ്പോഴെങ്കിലും എഴുതാം, ഇപ്പോള്‍ ഉറക്കെയുള്ള ചിന്ത വേറെയാണ്.

"വ്യക്തിപരമായി നാം ആര്‍ജ്ജിച്ച പല പുരോഗമന/വിപ്ലവാത്മക ശീലങ്ങളും /നിലപാടുകളും മാറ്റി വയ്ക്കാൻ നിർബന്ധിതരാവുന്ന റാഗിങ്ങ് വേളയാണ് വിവാഹം" എന്ന ഒരു സുഹൃത്തിന്‍റെ അഭിപ്രായം എത്ര ശരിയാണ് എന്നാലോചിക്കുകയായിരുന്നു.

എന്‍റെ കാര്യം തന്നെ നോക്കൂ,

I got ragged!

വിവാഹത്തിനു  ചടങ്ങുകള്‍ ഒന്നും വേണ്ട എന്ന നിര്‍ബന്ധം വധൂഗൃഹക്കാര്‍ അംഗീകരിച്ചതില്‍ സന്തോഷം ഉണ്ടായിരുന്നു. അവര്‍ വധുവിനു വേണ്ടി എന്തെങ്കിലും മാറി ഇരുന്ന് ചെയ്യുന്നുണ്ടെങ്കില്‍ ചെയ്യട്ടെ. പക്ഷെ അതിനൊടുവില്‍ പൊടുന്നനെ, എനിക്ക് നിന്നു തിരിയാന്‍ സമയം തരാതെ, വധൂപിതാവ്  എന്‍റെ കാല്‍ കഴുകി, സ്വീകരിച്ച് കന്യാദാനം നടത്തിയാതിന്റെ നീറുന്ന ഓര്‍മ്മകള്‍ മരിക്കുവോളം എന്‍റെ യുക്തിയെ, ചിന്തയെ കാര്‍ന്നു തിന്നു കൊണ്ടിരിക്കും, അത് വിവാഹ ചടങ്ങിന്‍റെ ഒരവിഭാജ്യ ഘടകമത്രേ! റോമിലെ പോപ്പ് അടക്കം തിരുമേനിമാര്‍ സാധാരണക്കാരുടെ കാല്‍ കഴുകിച്ചു ചുംബിക്കുന്നതെല്ലാം നേരു തന്നെ, അതിനു ഒരു down to earth പരിവേഷമുണ്ട്, മാനുഷരെല്ലാരും സമാനരാണെന്ന സന്ദേശമുണ്ട്.

പക്ഷെ ഇത് സംഗതി വേറെ.  "തന്‍റെ മകളെ ജീവിതകാലം മുഴുവന്‍ പോറ്റിക്കൊള്ള (ല്ല?) ണമേ" എന്ന് മകളെ വേള്‍ക്കുന്ന ഉത്തമ (?) ബ്രാഹ്മണനോടുള്ള ഒരച്ഛന്‍റെ അപേക്ഷയാണ്‌. ക്ഷമയുടെ നെല്ലിപ്പലക കണ്ടു കൊണ്ടും ആത്മനിന്ദ കൊണ്ട് നീറിയുമാണ് ഒരച്ഛന്‍ തന്‍റെ മകളെ വിവാഹം കഴിപ്പിച്ചയക്കുന്നത്.

2013 ഓഗസ്റ്റ് 21, ബുധനാഴ്‌ച

ഭൂമിയുടെ സന്തതി

മുങ്ങിക്കപ്പല്‍ ദുരന്തത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

അതിര്‍ത്തിയില്‍മൂന്നു മലയാളി ജവാന്മാര്‍ കൊല്ലപ്പെട്ടു

ജപ്പാനില്‍  ഭൂചലനം, കുടുങ്ങിക്കിടക്കുന്നവരില്‍ രണ്ടു മലയാളികള്‍ ഉണ്ടെന്ന് സംശയം

മലയാളികള്‍, തമിഴര്‍, കന്നഡിഗര്‍, ഗുജറാത്തികള്‍, പഞ്ചാബികള്‍, ബീഹാറികള്‍........................

എവിടെ  ഭാരതീയര്‍?

ആ വലിയ മനുഷ്യന്‍ പറഞ്ഞ 'നാനാത്വത്തില്‍ ഏകത്വം' എന്ന സംഭവത്തില്‍ എത്രമാത്രം വെള്ളം ചേര്‍ക്കപ്പെട്ടു?

ലോകത്തിന്‍റെ അല്ലെങ്കില്‍ ഭൂമിയുടെ  വിലാസത്തില്‍ അറിയപ്പെടാന്‍ തന്നെയാണ് എന്‍റെ ആഗ്രഹം.

But, I have to obey certain rules and regulations for living in a country, especially for crossing the country boundaries. In that sense, claiming an 'Indian identity' than a 'Universal identity' is not that much perplexing to me. But what to say about these state-wise identities?
............................
പ്രസംഗമെല്ലാം കഴിഞ്ഞ് കണ്ണാടി നോക്കിയപ്പോള്‍ ചിരി വന്നു, കോന്ത്രമ്പല്ല് എനിക്കു തന്നെ. തൂലികാനാമം ആമ്പല്ലൂരന്‍! ഭാരതീയനുമല്ല, മലയാളിയുമല്ല, അതിനും ഒരുപാട് ഒരുപാട് കീഴെ! കഷ്ടം !

അതെങ്ങനെ പഠിച്ചതല്ലേ പാടൂ?

എത്ര യുക്തിവാദി ആയാലും പെട്ടെന്ന് ഞെട്ടിയാല്‍ "ദൈവമേ" എന്ന് വിളിക്കുന്നത് അങ്ങേരില്‍ വിശ്വാസം ഉള്ളത് കൊണ്ടാണോ? അല്ല, ഉള്ളിന്‍റെയുള്ളില്‍ "ദൈവമേ" വിളി കുത്തിവച്ച് വളര്‍ത്തപ്പെട്ടത് കൊണ്ടല്ലേ?

2013 ഓഗസ്റ്റ് 17, ശനിയാഴ്‌ച

ജയ് ഹിന്ദ്‌


രാജ്യത്തിന്‍റെ അറുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഞാനും പങ്കാളിയായി. അന്നേ ദിവസത്തെ ദ ഹിന്ദു ദിനപ്പത്രത്തില്‍ മുഖ്യാഭിപ്രായമായി പ്രസിദ്ധീകരിക്കപ്പെട്ട ശ്രീ. ഗോപാലകൃഷ്ണ ഗാന്ധിയുടെ ഇന്ത്യയെ കണ്ടെത്തല്‍ (The Rediscovery of India) എന്ന ലേഖനം ഒരുവേള എന്നില്‍ കടുത്ത അമര്‍ഷവും പറഞ്ഞറിയിക്കാന്‍ വയ്യാത്ത വികാരവും നിറച്ചു. ഭാരതീയരായ എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ് ആ ലേഖനം.

1947 ആഗസ്റ്റ്‌ 15 ലെ സുപ്രഭാതത്തില്‍ ചെങ്കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ച നെഹ്‌റു, അതേ സ്ഥലത്ത് ഇന്ന് നമ്മളോട് സംസാരിക്കുകയാണെങ്കില്‍ എന്തായിരിക്കും അതിന്‍റെ ഉള്ളടക്കം എന്നത് വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു ശ്രീ. ഗാന്ധി.


പ്രധാനാമന്ത്രിയായിട്ടല്ല, നമ്മളിലൊരാളായാണ് അവിടെ നില്‍ക്കുന്നത്‌ എന്ന് പറഞ്ഞു തുടങ്ങുന്ന ആ സാങ്കല്‍പിക പ്രസംഗത്തില്‍,  രാജ്യത്ത്‌ ദളിതരും ആദിവാസികളും ഇന്നും കഷ്ടതയനുഭവിക്കുമ്പോള്‍, നമ്മുക്ക് സ്വാതന്ത്ര്യം നേടിത്തന്നതിനു ശേഷം മൂന്ന് വെടിയുണ്ടകളിലേക്ക് നടന്നടുത്ത മഹാത്മാവിനെ ഓര്‍ക്കുമ്പോള്‍ തന്നെ പൊതിഞ്ഞു നില്‍ക്കുന്ന സുരക്ഷാഭടന്മാരെ ഓര്‍ത്ത്‌ ലജ്ജിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെടുന്നു.

രാഷ്ട്രീയം ഉണ്ടാക്കിവെച്ച വെറുപ്പിന്‍റെയും അക്രമത്തിന്‍റെയും ഭയത്തിന്‍റെയും നടുവിലാണ് നമ്മുടെ ജീവിതമിപ്പോള്‍  എന്നു പറയുന്ന അദ്ദേഹം, പണമാണ് രാജാവ്‌; സമ്മതിദായകരോ, ഭരണഘടനയോ അല്ല എന്നും പ്രസ്താവിക്കുന്നു. നിശ്ചിത 'മാമൂല്‍' നല്‍കി വഴിവക്കിലിരുന്നു കച്ചവടം ചെയ്യുന്നവര്‍ മുതല്‍ എണ്ണിയാലൊടുങ്ങാത്ത പൂജ്യങ്ങള്‍ അകമ്പടി സേവിക്കുന്ന തുകക്ക്‌ കരാറുകള്‍ ഉറപ്പിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ വരെയുള്ള രാജ്യത്തിന്‍റെ ചിത്രം കാണിച്ചു തരുന്നത് പണാധിപത്യമാണ്  (A Republic of Cash) എന്ന observation ഒരു നഗ്നസത്യമല്ലേ സുഹൃത്തുക്കളേ? ആത്മാവില്ലാത്ത, ആത്മവിശ്വാസമില്ലാത്ത സദ്ഗുണഭാവനകളില്ലാത്ത ജനതയായി നാം മാറിയിട്ടില്ലേ കഴിഞ്ഞ കുറെ കാലങ്ങളായി?.

മറ്റുള്ളവരുടെ വേദനയില്‍ പങ്കു കൊള്ളുന്ന, മൂല്യബോധമുള്ള, ധീരരായ, കുറെയേറെ പേരെങ്കിലും സത്യത്തിനും നീതിക്കും ന്യായത്തിനുമായി നിലകൊള്ളുന്നു എന്നതിനാല്‍ അദ്ദേഹത്തിന് പ്രത്യാശയുണ്ട് എന്നദ്ദേഹം പറയുന്നു. അവരുടെ സഹായത്തോടെ നാം നമ്മെത്തന്നെ കണ്ടെത്തണം (we must reinvent ourselves) എന്നാണദ്ദേഹത്തിന്‍റെ മതം. തന്നെ മാത്രം ഇഷ്ടപ്പെടുന്ന, തന്നെത്തന്നെ ബിംബവല്‍ക്കരിക്കുന്നവര്‍ക്ക് പകരം അധികാരവും പണവും വക വക്കാത്ത കക്ഷി-രാഷ്ട്രീയത്തിനതീതരായ ആദര്‍ശധീരരായ സ്ത്രീ - പുരുഷന്മാര്‍ രാജ്യം ഭരിക്കണം എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.

അദ്ദേഹത്തെ ഒരിക്കലും ബിംബവല്‍ക്കരിക്കരുത് എന്നും  ഒരു മൂര്‍ത്തിയായി ഉപാസിക്കരുത് എന്നും പറഞ്ഞവസാനിപ്പിക്കുന്ന  സാങ്കല്‍പ്പിക പ്രസംഗം വായിച്ചു വികാരഭരിതരാവാത്തവരുണ്ടാകുമോ  എന്നെനിക്കറിയില്ല.
രാജ്യത്ത്‌ നിലനില്‍ക്കുന്ന ഒരു വ്യവസ്ഥിതിയുണ്ടെന്നും അതിനെ പെട്ടെന്നൊന്നും മാറ്റാന്‍ പറ്റില്ലാത്തതിനാല്‍ അഡ്ജസ്റ്റ് ചെയ്ത് അങ്ങനെയങ്ങ് ജീവിച്ചു പോകാമെന്നും മനസ്സില്‍ ഉറപ്പിച്ചവര്‍ക്ക് നല്ലൊരു 'കൊട്ട്' നല്‍കുന്നു ഈ ലേഖനം, ചിന്തിക്കുന്നവര്‍ക്കാകട്ടെ, പൊരിയുന്ന അസ്വസ്ഥതയും.

2013 ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

കര്‍ക്കടകം

ഇത് കര്‍ക്കടകം, കള്ളക്കര്‍ക്കടകം.

പെയ്തൊലിക്കുന്ന മഴയും കരുതല്‍ ഭക്ഷ്യധാന്യങ്ങളൊന്നുമേയില്ലാതെ പട്ടിണിയും പരിവട്ടവുമായി കടന്നു പോകാറുണ്ടായിരുന്ന അതേ പഞ്ഞക്കര്‍ക്കടകം. ഇപ്പോള്‍ മഴ കുറവ്, Global Warming, അല്ലാതെന്തു പറയാന്‍? കിലോക്ക് ഒരു രൂപ/രണ്ടു രൂപ നിരക്കില്‍ അരി കിട്ടുന്നതു കൊണ്ട് പട്ടിണിയും കാര്യമായിട്ടില്ല, അത് തിന്നുന്നവര്‍ക്കാണെങ്കില്‍ 'പോഷകാഹാരക്കുറവിനൊരു' കുറവുമില്ല. 

കേരളത്തില്‍ കര്‍ക്കടകത്തിന്‍റെ മുഖംമാറ്റം എന്നെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. പക്ഷെ ആരോഗ്യഭ്രാന്തും (Health Consciousness എന്ന് പരിഭാഷ) ഉപഭോക്തൃഭ്രാന്തും (Consumerism എന്ന്‍ പരിഭാഷ) കലശലായ ഒരു മധ്യനിര സമൂഹത്തിന്‍റെ 'കര്‍ക്കടകപ്പാച്ചില്‍' (ഉത്രാടപ്പാച്ചില്‍ പോലെ ഒന്ന്‍) എന്നെ എന്നല്ല, വീണ്ടുവിചാരങ്ങളുള്ള ഏതൊരാളെയും അലട്ടും എന്ന കാര്യത്തില്‍ സംശയമേതുമില്ല.

2013 ജൂലൈ 11, വ്യാഴാഴ്‌ച

ചോര തിളക്കണം, കേരളം തിളങ്ങണം

ചോര തിളക്കണം, കേരളം തിളങ്ങണം (പത്തു കല്‍പനകള്‍):

1. ആഘോഷ പരിപാടികളില്‍ ഭക്ഷണം ആവശ്യത്തിന് മാത്രം; പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങള്‍ക്കാവശ്യമുള്ളത്  വിളമ്പി എടുക്കാനുള്ള അവസരംകൊടുക്കണം. 

2. വിവാഹത്തിന്‍റെ പേരിലുള്ള  കോപ്രായങ്ങള്‍ അവസാനിപ്പിക്കണം, സ്വര്‍ണഭ്രാന്ത്‌  അടക്കം; മക്കളെ വിവാഹം ചെയ്തയക്കുവാനാണ് തങ്ങള്‍ ജീവിക്കുന്നത് തന്നെ എന്ന ദുഷ്ചിന്ത മാതാപിതാക്കള്‍ വെടിയണം.

3. നിശ്ചിത  ആളുകളില്‍ കൂടുതല്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടികള്‍ക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ അധികൃതരുടെ മുന്‍കൂര്‍ സമ്മതം എടുത്ത്, ആഡംബര നികുതി കെട്ടുകയും വേണം.

4. 'മതം' ഉണ്ടാവണം, മതത്തില്‍ ഉണ്ടാവണമെന്നില്ല.

5. ആരാധനാലയങ്ങളിലെ  ഉത്സവക്കൂത്തുകള്‍ നിയന്ത്രിക്കണം; 'പാണ്ടമ്പറത്ത് വാരിജാക്ഷന്‍ - എണ്ണപ്പാട്ട ഒന്ന്' എന്ന്‍ നോട്ടീസില്‍ പേര് വരാന്‍ വേണ്ടി മാത്രം പത്തു രൂപ പിരിവു കൊടുക്കന്നത് നിര്‍ത്തി, ആ തുക അദ്ദേഹം രാഷ്ട്ര പുനര്‍നിര്‍മാണത്തിനുപയോഗിക്കണം.

6. പൊതുപ്രവര്‍ത്തകര്‍ ഉല്‍ഘാടന/സമാപന പരിപാടികള്‍ വേണ്ടെന്നു വയ്ക്കണം എന്ന് പറയുന്നില്ല, പക്ഷെ, കുറയ്ക്കണം; അവര്‍ പ്രസ്ഥാനങ്ങളുടെ ഇടയിലല്ലാതെ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കണം.

7. സ്വന്തം  പോസ്റ്ററുകളും ഫ്ലക്സ്‌ ബോര്‍ഡുകളും കൊണ്ട് ആരും പൊതുനിരത്തിന്നിരുവശവും വൃത്തികേടാക്കരുത്; വ്യക്തികള്‍ പ്രസ്ഥാനങ്ങളായി മാറരുത്.

8. ഉള്ള സ്ഥാനം രാജി  വച്ച്, കൂറ് മാറി വീണ്ടും പൊതുതെരഞ്ഞെടുപ്പിന് ഇളിച്ചു കാണിക്കുന്നവരെ നാടു കടത്തണം, പിന്നെ അവരുടെ ഗന്ധം പോലും പ്രവിശ്യകളോളം വ്യാപിക്കരുത് (വി. കെ. എന്നിനോട് കടപ്പാട്).

9. ഇനി ' വ്യത്യസ്തം' എന്നവകാശപ്പെട്ടു വരുന്നതോ, അവകാശപ്പെടാതെ വരുന്നതോ ആയ  ഒരു മലയാളം ചാനലിനും  കേരളത്തില്‍ അവസരം നല്‍കരുത്‌; ഉള്ള ചാനലുകള്‍  തങ്ങള്‍ക്കു വേണ്ടി മാത്രമോ തങ്ങളുടെ പാര്‍ട്ടികള്‍ക്ക് വേണ്ടി മാത്രമോ വാര്‍ത്തകളും വര്‍ത്തമാനങ്ങളും വിളമ്പരുത്.

10. ആമ്പല്ലൂരന്‍ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തണം.

ജീവിതം ആസ്വാദ്യകരമാക്കണം, കേരളം തിളങ്ങണം.