2018 ഒക്‌ടോബർ 1, തിങ്കളാഴ്‌ച

നാമജപയാത്ര

നാമജപയാത്ര നടത്തണ സിന്ധുക്കളും രാഹുൽ ഫാൻസ് ക്ലബ്ബുകാരും അറിയാൻ:

https://www.azhimukham.com/kerala-we-dont-support-any-agitation-on-sabarimala-verdict/

സംഘത്തിൽ കാര്യഗൗരവമുള്ളവരും, what a shocking surprise!

അമ്മ തീണ്ടാതിടങ്ങള്‍

"ഇതുവരെ അമ്പലത്തിൽ  കയറണമെങ്കിൽ കുളിക്കണമായിരുന്നു.  ഇനിമുതൽ അമ്പലത്തിൽ പോയാൽ വീട്ടിൽ കയറണമെങ്കിൽ കുളിക്കണം"

വാസപ്പിൽ നിന്നും കിട്ടീതാണ്. വരികളുടെ ഉദ്ദേശ്യം ശബരിമലയിൽ സ്ത്രീകൾ കൂട്ടിത്തൊട്ടശുദ്ധമാക്കുന്ന കാര്യം തന്നെ. സുപ്രീം കോടതി വിധിയിൽ ഹതാശരായ ഭക്തക്കൂട്ടത്തിലാരോ പടച്ച ഈ പുളിച്ച തമാശ ഇകഴ്ത്തുന്നത് ഞങ്ങൾ പുരുഷന്മാരിൽ ചിലരെങ്കിലും ബഹുമാനിക്കുന്ന സ്ത്രീത്വത്തെയാണ്, മാതൃത്വത്തെയാണ്, പച്ചക്ക് പറഞ്ഞാൽ ആർത്തവ രക്തത്തെയാണ്. പുരുഷന്മാരാൽ വിരചിതമായതെന്ന് ഊഹിക്കാവുന്ന ഈ തമാശ ഷെയർ ചെയ്യപ്പെടുന്നത് സ്ത്രീകളിലൂടെത്തന്നെയെന്ന അവസ്ഥ പരമദയനീയം തന്നെ.  



ചിലതോര്‍ത്തു പോകുന്നു......
 

തറവാട്‌ നാലുകെട്ടായിരുന്നു. വിശാലമായ നടുമുറ്റം. സമചതുരത്തില്‍ കരിങ്കല്ലു പാകിയ തിണ്ണ ചുറ്റും, അതിനും മേലെ തടി കൊണ്ടുള്ള പടിയും അട്ടം താങ്ങുന്ന പത്തിലധികം തൂണുകളും. നടുമുറ്റത്തിനു തെക്കുവശത്ത് അല്‍പം ഉയര്‍ന്ന് തെക്കിനി. അതിനു കിഴക്കായി ഒരു ചായ്പ്‌. പടിഞ്ഞാറു വശത്ത് അറയും അതിനുള്ളില്‍ ഒന്നര ആള്‍ പൊക്കത്തില്‍ പത്തായങ്ങളും. അറക്ക് പിന്നിലുമൊരു ചായ്പ്. വടക്ക് പടിഞ്ഞാറു വശത്ത് ഒരു കിടപ്പുമുറിയും വടക്ക്‌ കിഴക്ക് വശത്ത് ഒരു ഉരല്‍ മുറിയും, രണ്ടിനും നടുക്ക് മുത്തശ്ശി കിടക്കുന്ന വടക്കിനിയും. ഉരലു മുറിക്കപ്പുറം വടക്ക്  കിഴക്കേ കോണിലായി തീന്മുറിയും അതിനും കീഴെ അടുക്കളയും. പിന്നെയും തെക്കോട്ടു നീങ്ങിയാല്‍ ഒരു ചെറിയ മുറിയും അടുത്ത് കെഴുക്കിനിയും, തൊട്ടടുത്ത് പരദേവതയുടെ ശ്രീകോവിലും. അത് തെക്കിനിക്കടുത്തുള്ള ചായ്പുമായി ഭിത്തി പങ്കിടുന്നു. ഇതിനു നേരെയാണ് പടിഞ്ഞാറ് വശത്തേക്ക് തുറക്കുന്ന വാതില്‍. പൂജാമുറിയുടെ മുന്നിലൂടെയല്ലാതെ ഈ വാതിലിലൂടെ കടക്കാന്‍ പറ്റില്ല. ഈ വാതില്‍ ഒരു ഹൈലൈറ്റ്‌ ആണ്, തുറക്കുമ്പോളും അടക്കുമ്പോളും വലിയ ശബ്ദം കേള്‍ക്കും, തെക്കോട്ടു തുറക്കുന്ന പൂമുഖവാതിലിനെക്കാളും ഉപയോഗം ഇതിനായിരുന്നു. ഇപ്പോള്‍ നടുമുറ്റത്തിന് നമ്മള്‍ ഒരു ചുറ്റു വച്ചു. മുറികള്‍ക്കെല്ലാം പുറത്ത്‌ വീതിയിലുള്ള വരാന്തയുമുണ്ട്. നടുമുറ്റത്തിന് ചുറ്റും ഇപ്പറഞ്ഞ മുറികളിലെല്ലാമായി മുത്തശ്ശിയും 'അച്ഛനും അനിയന്മാരും തങ്ങളുടെ കുഞ്ഞുകുടുംബങ്ങളുമായി' അങ്ങനെയങ്ങനെ ജീവിച്ചു പോകുന്നു, ഒരു മൂലക്ക് കുടുംബപരദേവതയും.



എല്ലാ മാസത്തിലും ഒരു ദിവസം അമ്മ  ‘പൊറത്തായി’ എന്നറിയിപ്പ് കിട്ടും. അമ്മയെ ചുറ്റി കറങ്ങുന്ന അടുക്കള അതോടെ നാല് ദിവസത്തേക്ക് മുത്തശ്ശിയുടെയോ ചെറിയമ്മമാരുടെയോ ഭരണത്തിലാവും. ‘പൊറത്താവുന്ന’ അല്ലെങ്കില്‍ ‘തീണ്ടാരി’യാവുന്ന സ്ത്രീകള്‍ ഒന്നും എങ്ങും  തൊട്ടുതീണ്ടിക്കൂടാ, നടുമിറ്റത്തേക്കോ മറ്റു പ്രധാന മുറികളിലേക്കോ അടുക്കളയിലേക്കോ കേറിക്കൂടാ, ആഹാരം പുറംപണിക്കാര്‍ക്ക് കൊടുക്കുന്ന പോലെ വരാന്തയില്‍ നിലത്തിരുത്തി ‘എറിഞ്ഞു’ കൊടുക്കും. രാത്രിയാകട്ടെ, കിടപ്പുമുറിയില്‍ താഴെ ഒരു മൂലക്ക് പായ വിരിച്ചുള്ള കിടപ്പും. ഇതെന്ത് സംഭവമാണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനെക്കാളേറെ കൗതുകം മാസത്തില്‍ ഒരു ദിവസം കൃത്യമായി എങ്ങനെ ‘ഇത്’ വരുന്നുവെന്നതും അമ്മ 'ഇതെ'ങ്ങനെ മനസ്സിലാക്കുന്നു എന്നുള്ളതുമായിരുന്നു. 



ശ്രീകോവിലിനു നേരെ മുന്നില്‍, തുറക്കുമ്പോളും അടക്കുമ്പോളും വലിയ ശബ്ദം കേള്‍ക്കുന്ന പടിഞ്ഞാറ് വശത്തേക്കുള്ള വാതിലിനെപ്പറ്റി പറഞ്ഞതോര്‍മ്മയില്ലേ? അമ്മ പറയാറുള്ള ഒരു സംഭവമുണ്ട്, ഇതിനെപ്പറ്റി. അടുത്തുള്ള എവിടെയോ ഒരു കല്യാണമോ മറ്റോ നടക്കുന്ന ഒരു ദിവസത്തലേന്ന് രാത്രി എല്ലാവരും പോയി. പുറത്തായിരുന്ന അമ്മ മാത്രം വടക്ക് പടിഞ്ഞാറു വശത്ത് കിടപ്പുമുറിയുടെ മൂലക്ക് പായ വിരിച്ചു കിടക്കുന്നു. നേരത്തെ വരാമെന്നു പറഞ്ഞു പോയവരെ ഒന്നും കാണുന്നില്ല. പുറത്തേക്കുള്ള വാതിലുകള്‍ എല്ലാം അടച്ചിട്ടുണ്ടോ എന്നറിയാതെ, ഹൈലൈറ്റ്‌ വാതിലിന്‍റെ ശബ്ദം വരുന്നുണ്ടോ എന്ന് ചെവി കൂര്‍പ്പിച്ച്, പേടിച്ച് ഒരു രാത്രി മുഴുവന്‍ കഴിച്ചു കൂട്ടേണ്ടി വന്നത്രെ അമ്മക്ക്. സംഗതി എത്ര ഗൌരവമുള്ളതാണെങ്കിലും, തീണ്ടാതിടങ്ങള്‍ തീണ്ടിക്കൂടാ. വേറെ ആരും കാണുന്നില്ലെങ്കിലും പരദേവതയെ കളിപ്പിക്കാന്‍ പറ്റുമോ?




പിന്നീട് ജീവശാസ്ത്ര വിദ്യാര്‍ഥിയായപ്പോഴാണ് ‘പൊറത്താവുന്ന’തെന്തു സംഭവമാണെന്ന് മനസ്സിലാക്കുന്നത്. അന്ന് ഇത്തരം ആചാരങ്ങളെ വിശകലനം നടത്താനുള്ള ശ്രമം തുടങ്ങി. തീണ്ടാരിപ്പെണ്ണിനെ കിടപ്പുമുറിയില്‍ നിന്നും അടുക്കളയില്‍ നിന്നും പണ്ടുള്ളവര്‍ അകറ്റി നിര്‍ത്താൻ തുടങ്ങിയത് അവള്‍ക്ക് മാസത്തില്‍ നാല് ദിവസത്തേക്കെങ്കിലും പൂര്‍ണവിശ്രമം കൊടുക്കാനായിരുന്നിരിക്കുമോ? എപ്പോഴാണത് അശുദ്ധിയും നിഷിധവുമായിത്തീർന്നിട്ടുണ്ടാവുക?




വീട്ടുപണിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ പറ്റാതെ അമ്മ വേവുന്നത് കണ്ട് അകമേ വെന്ത ഞാന്‍ ആ നാലു ദിവസമെങ്കിലും സമാധാനം കണ്ടെത്താന്‍ ശ്രമിച്ചു, പക്ഷെ അമ്മ അവിടെയും എന്നെ തോല്‍പിച്ചു കളഞ്ഞു. കിടപ്പുമുറിയില്‍, താഴെ ഒരു മൂലക്ക് വിരിക്കാറുള്ള പായയില്‍ നിന്നും എഴുന്നേറ്റ് അമ്മ നേരെ മുറ്റത്ത്‌ വിറക്‌ കീറുവാനും പറമ്പിലെ മറ്റു പണിക്കും പോകും. കൂടാതെ ആഹാരം പുറംപണിക്കാര്‍ക്ക് കൊടുക്കുന്ന പോലെ വരാന്തയില്‍ നിലത്തിരുത്തിയും, അത്രക്ക് വെറുക്കപ്പെട്ടവളാണ് തീണ്ടാരിപ്പണ്ടാരം. ചുരുക്കത്തില്‍ മാസത്തില്‍ നാല് ദിവസം വിശ്രമം വേണ്ടവൾക്ക് കിട്ടുന്നത് ഇരട്ടിപ്പണിയും എറിഞ്ഞു കൊടുക്കുന്ന ഭക്ഷണവും മുറിയുടെ മൂലക്ക് പായില്‍ ചുരുണ്ട് കിടത്തവും! ഫെമിനിസ്റ്റ്‌ ലൈനില്‍ ഇതൊന്നും ഇപ്പോള്‍ വിശകലനം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്നില്ല, ഇതെല്ലാം അന്നത്തെ കുഞ്ഞുമനസ്സിനെ നോവിച്ച കൊച്ചു കൊച്ചു നൊമ്പരങ്ങള്‍ മാത്രം.



ഇപ്പോള്‍ സംഭവങ്ങള്‍ മാറിയിട്ടുണ്ട്, ‘പൊറത്താവുന്നതിന്‍റെ ജൈവശാസ്ത്ര നീതി എല്ലാവരും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ജൈവചക്രത്തിന്‍റെ ഒരു ഭാഗം എന്ന നിലയില്‍ അതിനെ അംഗീകരിച്ചും കഴിഞ്ഞിരിക്കുന്നു, നല്ലത് തന്നെ.        


2018 സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

Women devotees regarding

Very bold verdict by the Supreme Court regarding Sabarimala temple.

Interestingly, very valid statement by one of the (women) Justice, 

"Notions of rationality can't be brought into matters of religion"

That's what we all say always!

https://indianexpress.com/article/india/sabarimala-verdict-live-updates-supreme-court-women-temples-kerala-5377598/

2018 സെപ്റ്റംബർ 27, വ്യാഴാഴ്‌ച

ചാമ്പ്യന്‍ ഓഫ് എര്‍ത്ത്

 സുസ്ഥിര വികസന സങ്കല്പത്തിലേക്ക് പടവുകള്‍ ഒന്നൊന്നായി......

കേരളത്തിലെ ഫ്ലക്സ് പുനരുത്പാദനത്തിന് മൈസൂരിനടുത്ത് പ്ലാന്‍റ് ഒരുങ്ങി

ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരം,' ചാമ്പ്യന്‍ ഓഫ് എര്‍ത്ത് ' സിയാലിന്

വിവാഹവും യജമാനനും വസ്തുവും

വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ല
ഭാര്യ ഭര്‍ത്താവിന്‍റെ ഉപഭോഗ വസ്തുവല്ല
ഭാര്യ ഭര്‍ത്താവിന്‍റെ ജംഗമസ്വത്തല്ല
ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ല
ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ല
പങ്കാളിയുടെ മേല്‍ നിയമപരമായ അധികാരം സ്ഥാപിച്ചെടുക്കുന്നത് തെറ്റ്

ആശംസകള്‍, ജഡ്ജിമാര്‍ക്കും, ജോസഫ്‌ ഷൈനും 

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല, സുപ്രീം കോടതി

സ്ത്രീ-പുരുഷ സമത്വം പുതിയ മാനങ്ങളിലേക്ക്, ജനാധിപത്യവും.



2018 സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

പാഠമാകട്ടെ ഓരോ ദുരന്തവും





കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ പ്രളയം തോര്‍ന്നു. മലവെള്ളം പോലെ കുത്തിയൊലിച്ച ദുരന്തവാര്‍ത്തകളും ഫ്‌ളാഷുകളും ബാക്കിയായി, കൂടെ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കിടപ്പാടവും കൃഷിയും ഉറ്റവരെയും വരെ നഷ്ടപ്പെട്ടവരുടെ വേദനകളും. വലിയ വീഴ്ചകളൊന്നുമില്ലാതെ തന്നെ സംസ്ഥാനം ഈ അടിയന്തരാവസ്ഥ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നു എന്നു തോന്നുന്നു. ദുരിതങ്ങളൊഴിഞ്ഞിട്ടില്ല, കോടികളുടെ നാശമാണ് റിപ്പോര്‍ട്ട്  ചെയ്തിരിക്കുന്നത്. സ്വന്തം വീട്ടിലിരുന്നുള്ള ഒരു ഊണ് ഇപ്പോഴും ഒരു സ്വപ്നമാണ്, പലര്‍ക്കും. വെള്ളക്കെട്ടിനു ശേഷമുള്ള മാലിന്യ-ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കൈകോര്‍ത്ത് തല്‍ക്കാലം പ്രളയം നീന്തിക്കയറി, ഇനിയുള്ളത് ആവാസവ്യവസ്ഥയുടെ പുനര്‍നിര്‍മ്മാണമാണ്. നവകേരളമാണ് ലക്ഷ്യം, കേരളത്തിന് തീര്‍ച്ചയായും കൈത്താങ്ങ് ആവശ്യമുണ്ട്. അണക്കെട്ട് തുറന്നതിലെ അപാകതകളും, മുന്നറിയിപ്പുകള്‍ നല്‍കിയതിലെ വീഴ്ചകളും രക്ഷാപ്രവര്‍ത്തനങ്ങളിലെ ഏകോപനമില്ലായ്മയും മറ്റും ചൂണ്ടിക്കാട്ടി ചര്‍ച്ചകള്‍ പലയിടത്തും ചൂട് പിടിച്ചിരുന്നു, കൂടെ മറ്റു പല വിഷയങ്ങളും. സമൂഹ മാധ്യമങ്ങളില്‍ കറങ്ങിത്തിരിഞ്ഞ ഈ ഒറ്റ പോസ്റ്റ് കൊണ്ട് തന്നെ ഇവയില്‍ പലതിനേയും ന്യായീകരിക്കാം: ''വെള്ളം താഴ്ന്നു, ഇനിയുള്ളത് ചെളിയാണ്, നമുക്കത് പരസ്പരം വാരിയെറിയാം''.




സ്വന്തം സുരക്ഷ നോക്കാതെ പലയിടത്തും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ നാട്ടുകാരുടെ നല്ല മനസ്സ് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ('സുരക്ഷാ ക്രമീകരണങ്ങളൊന്നുമേയില്ലാതെ പലതിനും മുന്നിട്ടിറങ്ങുന്നത് കൂടുതല്‍ അപകടമല്ലേ?' എന്ന ചോദ്യം, ഈ പ്രത്യേക സാഹചര്യത്തില്‍ തല്‍ക്കാലം മാറ്റി വയ്ക്കുന്നു; ദുരന്തമുഖത്തേക്ക് സെല്‍ഫിയെടുക്കാന്‍ മാത്രം പോയവരേയും സഹിക്കുന്നു). ദുരിതാശ്വാസ ക്യാമ്പുകളിലേക്കും കഞ്ഞിവീഴ്ത്ത് കേന്ദ്രങ്ങളിലേക്കും അരിയും പലചരക്കുകളും വെള്ളക്കുപ്പിയും തുണിയും മറ്റു സഹായങ്ങളും പ്രവഹിച്ചു. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവ വറ്റിയിട്ടില്ല, നന്ന്. അനുകമ്പയും സഹതാപവും മാത്രം മതിയോ എന്നുചിന്തിക്കുന്നത് ഈയവസരത്തില്‍ നന്നായിരിക്കും.




എന്തുകൊണ്ട് മഴക്കാലത്ത് ഇത്രമാത്രം ദുരിതങ്ങള്‍? കിഴക്കന്‍മലകളില്‍ നിന്നും 41 നദികള്‍ അത്ര വീതിയില്ലാത്ത ഒരു ഭൂപ്രദേശത്തു കൂടി കടലിലേക്ക് പെരുമഴയത്ത് ഒഴുകിയിറങ്ങുമ്പോഴും അണക്കെട്ടുകള്‍ തുറക്കുമ്പോഴും ഇത്തിരി വെള്ളപ്പൊക്കമൊക്കെ ഉണ്ടാവില്ലേ? എന്ന ചോദ്യം സ്വാഭാവികം. എങ്കില്‍ ഇനി ചില 'അസ്വാഭാവിക' ചോദ്യങ്ങളാവട്ടെ. ഈ വെള്ളമൊക്കെ (വലിയോരളവു വരെ) ഒഴുകിപ്പോകാന്‍ അതിന്റേതായ വഴികള്‍ ഉണ്ടായിരുന്നില്ലേ? അവ പലതും നമ്മള്‍ അടച്ചുകെട്ടിയില്ലേ? ചതുപ്പെന്നോ വയലെന്നോ വകതിരിവില്ലാതെ, അതില്‍ വമ്പന്‍ കെട്ടിടങ്ങളും അതിനുചുറ്റും ആളുയരത്തില്‍ മതിലുകളും നിവര്‍ത്തിയില്ലേ? ആറുകളും തോടുകളും തൂര്‍ത്തില്ലേ? പാടങ്ങള്‍ക്ക് കുറുകേ റോഡുകള്‍ വിരിച്ചില്ലേ? വെള്ളം അങ്ങോടും ഇങ്ങോടും പോകാതാക്കിയില്ലേ? മലകള്‍ തുരന്ന് മണ്ണിടിച്ചിലിന് വഴിവച്ചില്ലേ? ചോദിച്ചുകൊണ്ടേയിരിക്കണം, അവനവനോടു തന്നെ, അവളവളോടും.




ജലലഭ്യത വേണ്ടതിലുമധികം എന്ന് കണക്ക് കൂട്ടി (അതോ മാലിന്യം പോക്കാനെളുപ്പം എന്ന് കരുതിയോ?) ആറുകളുടേയും പുഴകളുടേയും  തീരത്ത് നിര്‍മ്മിച്ച് കൂട്ടിയ വ്യവസായ സാമ്രാജ്യങ്ങള്‍ എല്ലാം തന്നെ പ്രളയജലം  നക്കിയെടുത്തില്ലേ? ചതുപ്പിലും വയലിലും പുഴയോരങ്ങളിലും കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളുടെ മുകളില്‍ നിന്നും ഒരു കുപ്പി വെള്ളത്തിനും സ്വയരക്ഷക്കുമായി നിലവിളിച്ച മുഖങ്ങളില്‍ നമ്മള്‍ നമ്മളെത്തന്നെ കണ്ടോ? കൂട്ടത്തില്‍ ഇതു കൂടി പറയട്ടെ, പ്രകൃതിദുരന്തങ്ങള്‍ പുതിയവയല്ല, നാം മനപ്പൂര്‍വ്വം ഉണ്ടാക്കുന്നവയല്ല; പലതും നമുക്ക് തടയാനുമാവില്ല. പക്ഷെ, അവ മൂലമുള്ള നാശനഷ്ടങ്ങളുടെ ആക്കം കൂട്ടുന്നതില്‍ നമ്മുടെ പങ്ക് അത്ര ചെറുതല്ല. 




വെള്ളം ഒഴുകിപ്പോകാന്‍ വശങ്ങളില്‍ സൗകര്യമുള്ള എത്ര റോഡുകള്‍ നമുക്കുണ്ട്? ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് തൂണുകളില്‍ പണിയുന്ന കാര്യം ചിന്തിച്ചു തുടങ്ങിയെന്ന വാര്‍ത്തയാണ് പുതുതായി കേള്‍ക്കുന്നത്. കുട്ടനാട്ടിലെ വെള്ളത്തിലായ വീടുകളൊന്നില്‍ നിന്നും വിളിച്ച്, അവിടങ്ങളിലൊക്കെ മലമൊഴുകിനടക്കുന്നുവെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍, ഓര്‍ത്തുപോയി കുട്ടനാട് പാക്കേജിനെപ്പറ്റി, വെള്ളപ്പൊക്കത്തെ വരുതിയില്‍ നിര്‍ത്താന്‍ അതില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെപ്പറ്റി. നമ്മുക്കെവിടെയൊക്കെയാണ് പിഴക്കുന്നത്?




മഴ കനത്തപ്പോള്‍, ജില്ലാ കളക്ടര്‍മാരെ മനസ്സില്‍ ധ്യാനിച്ച്, ടിവി-പത്ര വാര്‍ത്തകള്‍ ശ്രദ്ധിക്കാന്‍ കുട്ടികള്‍ക്ക് പതിവിലേറെ ഉല്‍സാഹമായിരുന്നു എന്നാണ് പത്രറിപ്പോര്‍ട്ട്, കളക്ടര്‍ ചങ്കല്ല, ചങ്കിടിപ്പാണത്രെ!  നിനച്ചിരിക്കാതെ കിട്ടിയ ഈ അവധിദിനങ്ങള്‍ അവര്‍ എങ്ങനെയൊക്കെ ചിലവഴിച്ചിട്ടുണ്ടാകാം? രാത്രി വേള്‍ഡ്കപ്പും, പകലുറക്കവും, ചിലപ്പോള്‍ ട്യൂഷനും, വീട്ടിനകത്തെ കളികളുമൊക്കെയായി തകര്‍ത്തു കാണണം. പുറത്തിറങ്ങാന്‍ വിടില്ലല്ലോ. അമ്മൂമ്മമാര്‍ പറഞ്ഞ രാമായണക്കഥകള്‍ കേട്ടുറങ്ങിക്കാണും ചിലര്‍. ക്രിയാത്മകമായി എന്തെങ്കിലും ചെയ്തിട്ടുള്ളവര്‍ ക്ഷമിക്കുക. അവധികള്‍ കൂടിയപ്പോള്‍, പോര്‍ഷന്‍ എടുത്തുതീരുമോ? എന്ന വിചാരമാണ് അധ്യാപകര്‍ പങ്കുവച്ചത് എന്നറിയുന്നു.




അവധി ദിനങ്ങളില്‍ കുട്ടികളെ കാലവര്‍ഷക്കെടുതികള്‍ നേരിട്ടുകണ്ട് പഠിക്കാനനുവദിക്കുന്നതിനോടെത്ര പേര്‍ യോജിക്കും? വെള്ളം കെട്ടിയ റോഡുകളും പുരയിടങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും അവര്‍ കാണണം. അവിടങ്ങളിലെ നിസ്സഹായമുഖങ്ങള്‍ കണ്ട് അവരില്‍ അനുകമ്പയുണ്ടാവണം, അവര്‍ക്ക് കൈത്താങ്ങ് ആവശ്യമുണ്ടെന്ന് മനസ്സിലാക്കണം. പിന്നീടാണ് പ്രധാന കാര്യം. വികാരങ്ങള്‍ വിചാരങ്ങള്‍ക്ക് വഴിമാറണം. തങ്ങളുള്‍പ്പടെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ കേവലം കാലാവസ്ഥാ അഭയാര്‍ത്ഥികള്‍ (Climate Refugees) മാത്രമല്ല എന്നും, നമ്മുടെ തന്നെ വികലമായ, അശാസ്ത്രീയമായ ഭൂവിനിയോഗ-വികസന രീതികളാല്‍ക്കൂടി ആട്ടിത്തെളിച്ചെത്തിപ്പെട്ടവര്‍ തന്നെയെന്നും മനസ്സിലാക്കണം. പിന്നീടൊരിക്കലവര്‍ വീടും ചുറ്റുമതിലും റോഡും പാലവും ഡാമും പണിയുമ്പോള്‍ ഓര്‍ക്കണം, ക്യാമ്പുകളിലെ ആ മുഖങ്ങള്‍, ക്യാമ്പുകളിലെ കുറച്ചുകാലത്തെ ആ ജീവിതം. ഭൂമി കഷണം കഷണമായി വെട്ടിക്കീറാനും മലകള്‍ തുരക്കാനും ചതുപ്പും പാടവും തോടും നികത്താനും പിന്നീടവര്‍ ഒന്നു മടിക്കും. ഇനി ഇങ്ങനെയൊരു അവസ്ഥയുണ്ടായാല്‍, അതിവര്‍ഷമുണ്ടായാല്‍, വെള്ളം ഒഴുക്കി വിടാനുള്ള ശാസ്ത്രീയമായ ഉപായങ്ങളെപ്പറ്റിയും സാങ്കേതിക വിദ്യകളെപ്പറ്റിയും ചിന്തിച്ചു തുടങ്ങിയേക്കും. ഇത് മുതിര്‍ന്നവരെ ബോധ്യപ്പെടുത്തുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതല്ലേ നാളത്തെ പൗരന്മാരെ ഈ വിധത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്, പരിശീലിപ്പിക്കുന്നത്? പ്രത്യേകിച്ചൊരു പ്രയോജനവുമില്ലാത്ത മത-ജാതി ചിഹ്നങ്ങളും ആചാരങ്ങളുമൊക്കെ (Tattoos and Taboos) indoctrinate ചെയ്യാന്‍ മാത്രം മതിയോ മിടുക്ക്?  

അംഗന്‍വാടി-എല്‍.പി. സ്‌കൂളുകളിലെ പൊടിക്കുഞ്ഞുങ്ങളേയും കൊണ്ട് ദുരന്തമുഖത്തേക്ക് ടൂര്‍ പോകുന്ന കാര്യമല്ല പറയുന്നത്, അതപകടമാണ്. സംഗതി ഇത്തിരി ഗൗരവമുളളതാണ്. ഇതെങ്ങനെ ചെയ്യും? കോളേജ് വിദ്യാര്‍ത്ഥികള്‍ കൂടാതെ ഏതുപ്രായത്തിലുള്ള കുട്ടികളെ ഇതില്‍ ഉള്‍പ്പെടുത്താം എന്നൊക്കെ വിദഗ്ധര്‍ തീരുമാനിക്കട്ടെ. അണക്കെട്ടുകള്‍ തുറന്നു വിടുന്നതിനു മുന്‍പുള്ള സമയത്ത് ഇത് നടക്കുമായിരുന്നിരിക്കണം,  അത് കഴിഞ്ഞപ്പോള്‍ കാര്യം അതിഗൗരവമായല്ലോ. തങ്ങള്‍ കണ്ട ദുരന്തത്തിന്റെ ആഘാതം മാറ്റുവാന്‍ പല ഏജന്‍സികളും നടത്തുന്ന കൗണ്‍സലിംഗ് പരിപാടികളിലാണ് കുട്ടികള്‍ പലരുമിപ്പോള്‍, നന്ന്, അവരും സാധാരണ നിലയിലേക്ക് വരട്ടെ.

 


സന്ദര്‍ഭവശാല്‍ സൂചിപ്പിക്കട്ടെ, ഐക്യരാഷ്ട്രസംഘടനയുടെ ദുരന്തനിവാരണ വിഭാഗത്തിന്റെ തലപ്പത്ത് നമ്മുടെ ഒരാളുണ്ട്. ഇത്തരം വിഷയങ്ങളില്‍ അദ്ദേഹം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എഴുതുന്നത് എത്ര പേരിലേക്കെത്തുന്നുണ്ട്? ഈയിടുത്തയിടക്ക് അദ്ദേഹം ഉന്നയിച്ച ഒരു ചോദ്യം പ്രസക്തമാണ്. 'ഇടുക്കി അണക്കെട്ട് തുറന്നേക്കാം, ജനങ്ങള്‍ ജാഗ്രത പാലിക്കണം' എന്നു മാത്രം വാര്‍ത്ത കൊടുത്താല്‍ മതിയോ? ജാഗ്രത എങ്ങനെയൊക്കെ? മുന്‍കരുതലുകള്‍ എന്തൊക്കെ? എന്നു കൂടി വിശദീകരിക്കേണ്ടേ? ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നുമെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ട ഇപ്പറഞ്ഞ 'ജാഗ്രത'യുടെ അര്‍ത്ഥം അദ്ദേഹം നിഘണ്ടുവില്‍ പരതുക വരെ ചെയ്തത്രെ! അതെന്തായാലും പിന്നീടദ്ദേഹം മുന്‍കരുതലുകള്‍ എണ്ണമിട്ട് നിരത്തുന്നുണ്ട്, നന്ദി ഡോ. മുരളി തുമ്മാരുകുടി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജിലും മുഖ്യമന്ത്രിയുടെ പേജിലും പത്രങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പിന്നീട് ലഭ്യമായി.




'മണ്‍സൂണ്‍ മഴ കൊണ്ടുള്ള പ്രയോജനങ്ങളെന്ത്?' എന്ന ചോദ്യത്തിന്, 'ഒന്നുരണ്ടാഴ്ചത്തെ അവധി തരപ്പെടും' എന്ന് ഭാവിയില്‍ കുട്ടികള്‍ ഉത്തരം പറഞ്ഞാലും അത്ഭുതപ്പെടാനില്ല. 'ഗാന്ധിജി നമുക്കെന്തു നേടിത്തന്നു?' എന്ന ചോദ്യത്തിന് 'മൂന്നു നാലവധികള്‍' എന്ന് തമാശിച്ചവരല്ലേ? ശാസ്ത്രവിഷയത്തില്‍ ഒരു എം.എസ്.സി പാസ്സായിട്ടും, 'കേരളത്തിലെ ശരാശരി മഴയെത്ര?' എന്ന വനഗവേഷണകേന്ദ്രത്തിലെ ഇന്റര്‍വ്യൂ ചോദ്യത്തിന് മുന്നില്‍ ചെറുതായൊന്ന് കുഴങ്ങിയതിന്റെ ജാള്യത ഇപ്പോഴും മാറിയിട്ടില്ലെനിക്ക്.




നമ്മുടെ കാലാവസ്ഥയെയും മഴയെയും മറ്റും കുട്ടികള്‍ നന്നെ ചെറുപ്പത്തിലേ മനസ്സിലാക്കട്ടെ. മഴയും അന്തരീക്ഷ ഊഷ്മാവും ഈര്‍പ്പവുമെല്ലാം  അളന്ന് രേഖപ്പെടുത്തി വക്കാന്‍ അവര്‍ പഠിക്കട്ടെ. ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ ജനുവരി-ഡിസംബര്‍ കലണ്ടര്‍ വിട്ട്, ഒരു കാലാവസ്ഥാ കലണ്ടറിനെയും അവരാശ്രയിച്ച് തുടങ്ങട്ടെ. എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായി സഹകരിച്ച്, വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന ഇത്തരത്തിലുള്ള ഒരു പ്രോജക്ടും, പ്രാദേശിക Climate Risk Managers നെ പരിശീലിപ്പിച്ചെടുക്കുവാനുള്ള പദ്ധതിയും ഇവിടെ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

മാതൃഭൂമിയുടെ സീഡ് പദ്ധതിയടക്കം മറ്റുപല മാതൃകകളുമുണ്ടാവാം, ഇവ സംസ്ഥാനമൊട്ടാകെ പടരട്ടെ. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കാലാവസ്ഥയെഴുത്ത് പുതിയൊരധ്യായം തന്നെ. 'മണ്‍സൂണ്‍ മഴപ്പാത്തി, ന്യൂനമര്‍ദ്ദം, ന്യൂനമര്‍ദപാത്തി, ഓഖി, ഫൈലിന്‍, ഓറഞ്ച് അലേര്‍ട്ട്, റെഡ് അലേര്‍ട്ട്' തുടങ്ങി എത്ര വാക്കുകളാണ് നമ്മുടെ നിത്യജീവിത നിഘണ്ടുവില്‍ ഇക്കാലത്ത് കയറിപ്പറ്റിയത്? 'മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍' തുടങ്ങി പിടിതരാത്ത ഒട്ടേറെ വാക്കുകള്‍ ഇനിയുമുണ്ട്.




ദുരന്തമുഖത്ത് സെല്‍ഫിയെടുക്കാന്‍ പോകുന്ന കൂട്ടരെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചല്ലോ. പിന്നെയൊരു ടീമുണ്ട്. വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലുമാണ് ഈ ദുരന്താവതാരങ്ങളുടെ അഴിഞ്ഞാട്ടം. ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വത്തിനോടിടഞ്ഞു നിന്ന സര്‍ക്കാരിനും നാട്ടുകാര്‍ക്കും, 'പതിനെട്ടു മലയുടെ അധിപനായ' അയ്യപ്പന്‍ കൊടുത്ത ശിക്ഷയാണിതെന്ന് തള്ളി വിട്ടവര്‍; മനുഷ്യരിവിടെ പെരുവെള്ളത്തില്‍ നിന്നപ്പോള്‍, അലറിയൊഴുകുന്ന പുഴയും നീന്തി, കാടും മേടും താണ്ടി, അയ്യപ്പന് നെല്‍ക്കതിര്‍ എത്തിച്ച ചുണക്കുട്ടികള്‍ക്ക് കയ്യടിച്ചവര്‍; ഗോപസ്ത്രീകള്‍ പെരുമഴയത്ത് കൃഷ്ണനോട് പ്രാര്‍ത്ഥിച്ചതെന്ന് വ്യാഖ്യാനിക്കുന്ന ഭാഗവതകഥയിലെ ശ്ലോകവും ചൊല്ലി വീട്ടിലിരിയ്ക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടവര്‍; രക്ഷാപ്രവര്‍ത്തകരടക്കം ജാതി-മത ഭേദമന്യേ എല്ലാ ജനങ്ങളും വരുണഭഗവാനോട് പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തവര്‍; ക്യാമ്പിലെ ദുരിതബാധിതര്‍ക്ക്  കൊടുത്ത ഭക്ഷണപ്പൊതികളില്‍ 'Jesus Loves You' എന്ന് സീലു വച്ചവര്‍; മഴയെയും ഇടിയെയും കാറ്റിനെയും കവച്ചു വയ്ക്കുന്ന സത്യവിശ്വാസികളുടെ പ്രാര്‍ത്ഥയനയെപ്പറ്റി വീമ്പു പറഞ്ഞവര്‍; പ്രകൃതി ആയ നാരായണനും പുരുഷന്‍ ആയ ശങ്കരനും ചേര്‍ന്ന 'താരകബ്രഹ്മം'(?) കലി തുള്ളിയതായി സ്വപ്നത്തില്‍ ദര്‍ശിച്ച് ഞെട്ടിയുണര്‍ന്നവര്‍ - അങ്ങനെയങ്ങനെ ചില തീരാദുരന്തങ്ങളും ഈ സാക്ഷരകേരളത്തിലുണ്ട്. സംസ്ഥാനം 'നമ്മുടെ സേന'യെന്ന് പ്രഖ്യാപിച്ച മത്സ്യത്തൊഴിലാളികള്‍ വള്ളത്തില്‍ രക്ഷക്കെത്തിയപ്പോള്‍ അയിത്തം കല്‍പ്പിച്ച്, വള്ളത്തില്‍ കയറാന്‍ വിസമ്മതിച്ച ചില 'ഉന്നത കുലജാതരും' ഉണ്ടായിരുന്നത്രെ, പുരപ്പൊറത്ത്!





ഐതിഹ്യങ്ങളേയും കഥകളേയും ചരിത്രത്തെയും ശാസ്ത്രത്തെയും ഒറ്റച്ചരടില്‍ കോര്‍ത്തുള്ള ഈ പട്ടം പറത്തിക്കളിക്ക് കടിഞ്ഞാണിടേണ്ടിയിരിക്കുന്നു. 'അഷ്ടമത്തില്‍ ചൊവ്വ നില്‍ക്കുന്നതിനാല്‍ ചതയം നാളുകാര്‍ പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണം' എന്ന മട്ടിലുള്ള അപകട സൂചനകളും, നാട്ടില്‍ പുലിയിറങ്ങിയെന്നറിയിക്കുന്ന പള്ളി മണിയുമൊന്നുമല്ല നമുക്ക് വേണ്ടത് മറിച്ച്, വിരല്‍ത്തുമ്പില്‍ കിട്ടുന്ന ശാസ്ത്രബോധ്യങ്ങളാണ്. കൊടുങ്കാറ്റിനെയും ആര്‍ത്തലച്ചു വരുന്ന തിരമാലകളേയും ഊതിയും ഓതിയും ആട്ടിപ്പായിക്കുന്ന പുരോഹിതന്മാരുടെ ചിത്രം ഇനിയൊരിക്കലും സാക്ഷര, ശാസ്ത്രകേരളത്തെ നാണം കെടുത്തരുത്. 'Science, experience and planning is the collective strength of our State' എന്ന കേരള ദുരന്തനിവാരണ അതോറിറ്റിയുടെ അഭിപ്രായത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല ഇക്കാലത്ത്. 'ഇടുക്കി അണക്കെട്ട് വിഷയത്തില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു' എന്ന അതോറിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെ വന്ന 'God be our strength' എന്ന കമന്റിനു മറുപടിയായിട്ടായിരുന്നു ഇത്.





2018 ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

2018 ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

അച്ഛന്മാര്‍ കളമൊഴിയുമ്പോള്‍ ഒന്നാം സ്ഥാനത്ത് വരുന്ന അമ്മമാര്‍



എല്ലാ വീടുകളിലും നെയിംബോര്‍ഡ് വക്കണമെന്ന് റെസിഡന്‍സ് അസോസിയേഷന്‍ മീറ്റിംഗില്‍ തീരുമാനമായി. അപ്പോള്‍ത്തന്നെ സംശയം ഉന്നയിച്ചു, ‘വീട്ടുപേരിനൊപ്പം ആരുടെ പേരായിരിക്കും?’ എന്ന്. ഉത്തരം ഉടന്‍ കിട്ടി, 'ഗൃഹനാഥന്‍റെ' തന്നെയെന്ന്. റേഷന്‍ കാര്‍ഡ്‌ ആരുടെ പേരിലാണെന്നും, അതെങ്ങനെ അങ്ങനെയായി എന്നതിന് കുറച്ച് സാമൂഹ്യശാസ്ത്രപരമായ ചരിത്രമുണ്ടെന്നും ചെറുതായി വിശദീകരിക്കേണ്ടി വന്നു. വീടുകളില്‍ 'വീട്ടമ്മമാര്‍' ചെയ്യുന്ന ശമ്പളമില്ലാത്ത, ‘കാണാപ്പണി’കളെക്കുറിച്ചും സൂചിപ്പിച്ചു (invisible domestic works ആണേ കവി ഉദ്ദേശിച്ചത്, ഇനി അതിന്മേല്‍ പൊങ്കാല വേണ്ട). Gender എന്നും Equality എന്നൊന്നും പറഞ്ഞു ബോറടിപ്പിക്കാന്‍ പോയില്ല. കുറച്ച് സമയം പോയത് മെച്ചം!  

എന്തായാലും മൂന്നു മാസങ്ങള്‍ക്ക് ശേഷം അസോസിയേഷന്‍ ഭാരവാഹികള്‍ നെയിംബോര്‍ഡ് എത്തിച്ച്, ഭിത്തിയില്‍ തൂക്കി. ഗൃഹനാഥനായ അച്ഛന്‍റെ  പേരും, വീട്ടുപേരും, വീട്ടുനമ്പരും, അസോസിയേഷന്‍റെ പേരും, ലോഗോയും  മാത്രം!
മീറ്റിംഗില്‍ ഉന്നയിച്ച വിഷയം പൊക!
(ഗൃഹനാഥന്‍ മരണപ്പെട്ട വീട്ടിലെ നെയിംബോര്‍ഡില്‍ എന്തായാലും ഗൃഹനാഥയുടെ പേരുണ്ടാവും, തീര്‍ച്ച! റേഷന്‍ കാര്‍ഡ് ഗൃഹനാഥയുടെ പേരിലാക്കിയതിന്‍റെ ഗുട്ടന്‍സ് ആര്‍ക്കും തിരിഞ്ഞിക്കില്ല താനും).  


‘അമ്മയുടെ പേരെന്തു കൊണ്ട് ബോര്‍ഡിലില്ല?’ എന്ന സംശയം വീട്ടില്‍ ഉറക്കെ ഉന്നയിച്ചു. ‘എന്നാല്‍പ്പിന്നെ എല്ലാരുടേയും പേരുകള്‍ ആകാമായിരുന്നു’ എന്നു തുടങ്ങിയ ചര്‍ച്ചകള്‍ മാത്രം! അമ്മയുടെ പേര് കൂടി ചേര്‍ക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. ‘എനിക്ക് തീരെ താല്‍പ്പര്യമില്ല’ എന്ന് അമ്മ വിനീതവിധേയയായി. എന്ത് വേണമെങ്കിലും ചെയ്തോളാന്‍ അച്ഛനും.  

വീട്ടില്‍ തൂക്കിയ ബോര്‍ഡും പൊക്കി, ടൌണില്‍ നെയിംബോര്‍ഡ് തയ്യാറാക്കിയ കട കണ്ടെത്തി, മാറ്റര്‍ തിരുത്തി പുതിയ പ്രിന്‍റുമെടുത്ത് പോന്നു.
ഇപ്പോള്‍ അതില്‍ അച്ഛന്‍റെയും അമ്മയുടെയും പേരുകള്‍ ഉണ്ട്.  
എനിക്കൊരു മനസ്സുഖം, അദ്ദന്നെ!

എന്നും രണ്ടാം സ്ഥാനത്ത് നില്‍ക്കുകയും അച്ഛന്‍ മരിച്ചു കളമൊഴിയുമ്പോള്‍ മാത്രം ഒന്നാം സ്ഥാനത്ത് വരികയും ചെയ്യേണ്ടുന്ന ഒരാളല്ല അമ്മ. അവരിലൊരാള്‍ താഴേയും മറ്റൊരാള്‍ മുകളിലുമല്ല. 



ആരോട് പറയേണ്ടൂ? പറഞ്ഞിട്ടെന്തു കാര്യം?
മീശക്കാര്യത്തില്‍ എസ്. ഹരീഷ് പറഞ്ഞപോലെ, ‘സമൂഹം പാകപ്പെടുന്ന', പരുവപ്പെടുന്ന, പക്വപ്പെടുന്ന അവസ്ഥയിങ്കല്‍ ഈ വാക്കുകള്‍ തിരിച്ചറിയപ്പെട്ടേക്കാം. ഇല്ലെങ്കിലും ഒരു പുല്ലുമില്ല.    

2018 ജൂലൈ 18, ബുധനാഴ്‌ച

ആണ്‍കുട്ടികളെ വളര്‍ത്തുന്ന അമ്മമാരേ......


വാട്ട്സ് ആപ്പിലും ഫേസ് ബുക്കിലും പ്രചരിക്കുന്ന ചില നിര്‍ദ്ദോഷങ്ങളായ തമാശകളെപ്പറ്റി ചില ചിന്തകള്‍.


ഒരു സാമ്പിള്‍ തമാശയിതാ:
പത്രോസ് ചേട്ട പുതിയ കാറു വാങ്ങി; ഹൈവേയി പത്രാസി 100 കിലോമീറ്റ വേഗത്തി ഓടിക്കുകയായിരുന്നു. സൈറ മുഴക്കി പോലീസ് ജീപ്പ് പിറകെയെത്തി. സ്പീഡു കൂട്ടിയിട്ടും ജീപ്പ് പിറകെ വന്നുകൊണ്ടിരുന്നു. പിന്നെ അയാളോത്തു. എത്ര നേരം ഇങ്ങനെ ഓടും. വരുന്നത് വരട്ടെ പാതയുടെ അരികു ചേത്ത് കാറ് നിത്തി. പോലീസ് സ്പെക്ട അരികിലെത്തി. ചോദ്യം ചെയ്യാ തുടങ്ങി.
അല്പം സരസനായിരുന്ന ഇസ്പെക്ട  പറഞ്ഞു  'ഓഫീസി പോകാ ലേറ്റ് ആയി എന്ന് പറയരുത്... അമ്മായി അച്ഛ ആക്സിഡന്റ് ആയി ഹോസ്പിറ്റലി ആണെന്നും പറയരുത്......സാധാരണ കേക്കാത്ത തെങ്കിലും കാരണം ഉണ്ടെങ്കി പറഞ്ഞോളൂ. ചാജ് ചെയ്യാതെ വിടാം".

പത്രോസ് ഒരു നിമിഷം ആലോചിച്ച, എന്നിട്ട് പറഞ്ഞു "സാ എന്റെ ഭാര്യ ഒരു ഷം മുമ്പ് ഒരു പോലീസ് സ്പെക്ടറുടെ കൂടെ ഒളിച്ചോടിപ്പോയി. ജീപ്പ് പിന്തുടന്നു വരുന്നതു കണ്ടപ്പോ ഞാ വിചാരിച്ചു ഭാര്യയെ തിരികെ ഏപ്പിക്കാനാണെന്ന് " സ്പെക്റ്റ  പൊട്ടിച്ചിരിച്ചു കൊണ്ട് സ്ഥലം വിട്ടു.
******************

ഇനി ചിന്തകള്‍ വരട്ടെ:
തമാശ ആസ്വദിച്ചോ? എന്നു ചോദിച്ചാ, ഇല്ല എന്നു ഖേദത്തോടെ തന്നെ പറയേണ്ടി വരും. ഇതി ഒളിച്ചിരിക്കുന്ന സ്ത്രീവിരുദ്ധത തന്നെ കാരണം. ഒളിച്ചോടിപ്പോകുന്ന, പിന്നീട് 'തിരിച്ചേല്‍പ്പിക്ക'പ്പെടുന്ന (!)  ഭത്താക്കന്മാരെപ്പറ്റി അധികം കേക്കാറില്ല കേട്ടോ.ഭാര്യ എന്നാ തന്റെ കീഴി ജീവിക്കേണ്ടവളാണെന്നും, യൂസ്‌ ലസ് ആണെന്നും,  ചുമ്മാ അങ്ങ് ഒളിച്ചോടിപ്പോയേക്കുമെന്നും, തിരിച്ചുവരുന്നതിനെ പേടിക്കണമെന്നും ധ്വനിയുള്ള, വളരെ നിദ്ദോഷമെന്ന് ഒറ്റനോട്ടത്തി തോന്നിക്കുന്നതുമായ ഇത്തരം തമാശക ഇതു വായിക്കുന്ന കുട്ടികളെ എങ്ങനെ സ്വാധീനിക്കും എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

2018 ജൂലൈ 17, ചൊവ്വാഴ്ച

കര്‍ക്കിടകം വീണ്ടും


ഇന്നെല്ലാവര്‍ക്കും വേണ്ടതിലധികം 'രാമായണമാസാരംഭം ആശംസകള്‍' കിട്ടിക്കാണുമല്ലോ.
പഞ്ഞ മാസമായ കര്‍ക്കിടകത്തില്‍ ഇടമുറിയാതെ പെയ്യുന്ന മഴയില്‍ പുറത്തിറങ്ങാനാവാതെ വിശപ്പ്‌ കൊണ്ട് ഗതി കെട്ടങ്ങനെ കുത്തിരിയ്ക്കെ, പണ്ടേതോ മുത്തച്ഛനോ മുത്തശ്ശിയോ തുടങ്ങി വച്ച ഒരേര്‍പ്പാടാകാം ഈ രാമായണം വായന. അല്ലാതെ കര്‍ക്കിടക മാസത്തിന് രാമായണവുമായി വല്ല ബന്ധവുമുണ്ടെന്ന് കരുതാന്‍ തരമില്ല.
കര്‍ക്കിടകത്തില്‍ മാത്രമല്ല, ഏതു സമയത്തും രാമായണശീലുകള്‍ ഈണത്തില്‍ ചൊല്ലിയാല്‍ ഈണം ഉറയ്ക്കും, താളത്തില്‍ ചൊല്ലിയാല്‍ താളവും. ഇനി ഉച്ചാരണശുദ്ധിയാണ്‌ ലക്ഷ്യമെങ്കില്‍ അക്ഷരസ്ഫുടതയോടെ ചൊല്ലാം. പക്ഷെ ഇതിനൊക്കെ രാമായണം തന്നെ വേണമെന്നില്ല കേട്ടോ, ആശാന്‍റെയോ വള്ളത്തോളിന്റെയോ ഓ എന്‍ വി യുടെയോ കവിതകള്‍ മതി. അതല്ലെങ്കില്‍ ബഷീറിന്റെയോ എം ടി യുടെയോ കഥകള്‍ ആയാലും മതി. കഥകള്‍ എന്നും കഥകള്‍ തന്നെ, കാവ്യങ്ങള്‍ അങ്ങനെയും.

മഴ, മഴയോടു മഴ, ചില ചിന്താശകലങ്ങള്‍





മഴ ദുരിതം അനുഭവിക്കുന്നവരോടൊപ്പം തന്നെ ഞാനും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവര്‍ക്ക് ഹൃദയം നിറഞ്ഞ സല്യൂട്ടും. ഭീതി വേഗമൊഴിയട്ടെ, ജനജീവിതം സാധാരണ നിലയിലേക്ക് വേഗം വരട്ടെ.



പക്ഷെ ചിലത് കൂടി ചിന്തിക്കാനുണ്ട് ഇപ്പോള്‍. വീടുകളുടേയും തെരുവുകളുടേയും നഗരങ്ങളുടേയും ആസൂത്രണത്തിന്‍റെ കാര്യത്തില്‍. 
ചതുപ്പെന്നോ വയലെന്നോ വകതിരിവില്ലാതെ ഭൂമി വാങ്ങിക്കൂട്ടി, അതില്‍ കിട്ടാവുന്നിടത്തു നിന്നൊക്കെ കടം വാങ്ങി വല്യക്കാട്ടം ബംഗ്ലാവുകളും കെട്ടിടങ്ങളും പണിഞ്ഞ്, ചുറ്റും ആളുയരത്തില്‍ യമണ്ടന്‍ മതിലും നിവര്‍ത്തി, ഇത്തിരിപ്പോന്ന റോഡുകളുമുണ്ടാക്കി വെള്ളം അങ്ങുമിങ്ങും പോക്കാതെ ആക്കി വച്ചാല്‍, ഇതുപോലത്തെ മഴ വരുമ്പോള്‍ പൊരപ്പുറത്ത് കയറി കുത്തിരിയ്ക്കാം. പരിസ്ഥിതി ബോധവും വകതിരിവും ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു ജന്തു ഭൂമുഖത്തുണ്ടെങ്കില്‍ അതിന്‍റെ പേരാണോ മനുഷ്യന്‍? 

2018 ജൂലൈ 5, വ്യാഴാഴ്‌ച

Regularly and Occasionally


സ്ഥിരമായി (regularly) മാലിന്യങ്ങളും; വല്ലപ്പോഴുമൊക്കെ (occasionally) കുട്ടികളുമല്ലാതെ എന്തെങ്കിലും ഉല്‍പ്പാദിപ്പിക്കാന്‍ പറ്റുമോ എന്ന ചിന്തയിലും പ്രയത്നത്തിലുമാണ്. പാലക്കാട് ഒരിടത്ത് കുറച്ച് നെല്‍കൃഷി ചെയ്യുന്ന തിരക്കിലാണ്. രണ്ടരയേക്കറില്‍ ജ്യോതി മട്ടയും ASD വെള്ളയും നട്ടിട്ടുണ്ട്  ഇപ്പോള്‍. 'ചെലവില്ലാ പ്രകൃതി കൃഷി' literally അങ്ങനെ തന്നെ ആണോ? എന്ന പരീക്ഷണത്തിലുമാണ്. കുറേക്കാലമായി ആലോചിക്കുന്ന കാര്യമാണ്. ഇന്ധനവും ചെല്ലും ചെലവും തന്ന് ഊട്ടി വളര്‍ത്തിയതാവട്ടെ, എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയവും. ഗിരീശനും അരുണും കൂടെയുണ്ട്. കൃഷ്ണന്‍കുട്ടി, പപ്പന്‍, ജേപീ തുടങ്ങി കുറേപ്പേര്‍ സഹായത്തിനും.


കര്‍ഷകനാണ്, വരട്ടെ, കണ്ടറിയണം, കൊണ്ടും!