2012, ഡിസംബർ 27, വ്യാഴാഴ്‌ച

നഗ്നവാനരന്‍

കഴിഞ്ഞ ദിവസം ടൌണില്‍ നില്‍ക്കുമ്പോള്‍ ഒരു സായഹ്നപത്രം വില്‍പനക്കാരന്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ വിളിച്ചു പറയുന്നത് കേള്‍ക്കുകയുണ്ടായി
"ചൂടുള്ള വാര്‍ത്ത, ചൂടുള്ള വാര്‍ത്ത,കാമുകനെ കെട്ടിയിട്ട് യുവതിയെ കൂട്ട മാനഭംഗത്തിനിരയാക്കി"

- കൂടെ  അദ്ദേഹത്തിന്‍റെ വക ഒരു അപേക്ഷയും, "വാങ്ങി വായിക്കൂ സര്‍"

കുറെ നേരം അടുത്ത് വന്നു നിന്നപ്പോള്‍ ഞാന്‍ പറഞ്ഞു, "സുഹൃത്തേ, ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഇല്ലാത്ത ഒരു എഡിഷനുമായി വരൂ, ഞാന്‍ ഒരു പത്രക്കെട്ട് മുഴുവനും വാങ്ങാം"

- അയാള്‍ പോയ വഴി കണ്ടില്ല.

(അയാള്‍  ചിന്തിച്ചിട്ടുണ്ടാകും, ' ഇവനാരെടാ,ബുദ്ധൂസ്, ഈ വഹകളൊന്നും ഇല്ലാത്ത പത്രമോ? അതും സായാഹ്ന പത്രം?)

2011 ഒക്ടോബറില്‍ ഇവിടെ എഴുതിയ 'വിശേഷാല്‍പ്രതി' എന്ന തലക്കെട്ടോടു കൂടിയ കുറിപ്പിന്‍റെ പ്രാധാന്യമേറി വരുന്നു.

"There are one hundred and ninety-three living species of monkeys and apes. One hundred and ninety-two of them are covered with hair. The exception is a naked ape self-named Homo sapiens. This unusual and highly successful species spends a great deal of time examining his higher motives and an equal amount of time studiously ignoring his fundamental ones. He is proud that he has the biggest brain of all the primates, but attempts to conceal the fact that he also has the biggest penis, preferring to accord this honour falsely to the mighty gorilla. He is an intensely vocal, acutely exploratory, over-crowded ape, and it is high time we examined his basic behaviour".
- @ 1967 by Desmond Morris, in his classic, The Naked Ape

"നൂറ്റി തൊണ്ണൂറ്റി മൂന്ന് ജീവജാതി വാനരന്മാരും ആള്‍ക്കുരങ്ങന്മാരും ഉള്ളതില്‍ നൂറ്റി തൊണ്ണൂറ്റിരണ്ട് ജാതികളുടെയും ദേഹം രോമാവൃതമാണ്‌, ഒരേ ഒരു അപവാദം ഹോമോ സാപിയെന്‍സ് എന്ന മനുഷ്യ ജാതിയാണ്. ഈ പ്രത്യേക ജാതിയാകട്ടെ, തന്‍റെ അടിസ്ഥാന തത്ത്വങ്ങളെ മറന്നു കൊണ്ട് ഉയര്‍ന്ന ചിന്തകളെ പഠിച്ചും ലാളിച്ചും ജീവിച്ചു പോരുന്നു. സസ്തനികളില്‍ വച്ചേറ്റം വലുതും ശേഷിയുമുള്ള തലച്ചോര്‍ തനിക്കുണ്ടെന്ന് അഹങ്കരിക്കുന്നുണ്ടെങ്കിലും, ഏറ്റവും വലിയ ഒരു പുരുഷലിംഗത്തിന്‍റെ ഉടമയും കൂടിയാണ് താനെന്നുള്ള കാര്യം അതിസമര്‍ത്ഥമായി ഒളിപ്പിക്കുന്നു, മാത്രമല്ല, അതിന്‍റെ ബഹുമതി ഗോറില്ലക്ക്‌ നല്‍കുകയും ചെയ്യുന്നു. അതി വായാടിത്തവും അന്വേഷണത്വരയും ഉള്ള, എണ്ണത്തില്‍ വളരെക്കൂടുതലുള്ളതുമായ ഈ ജൈവജാതിയുടെ അടിസ്ഥാനസ്വഭാവങ്ങളെപ്പറ്റി പഠിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു".

1967 - ല്‍ വിഖ്യാത ജന്തുശാസ്ത്രജ്ഞനായ ഡോ. ഡസ്മണ്ട് മോറിസ് തന്‍റെ 'നഗ്നവാനരന്‍' എന്ന പഠനം ആരംഭിക്കുന്നത് ഇങ്ങനെയാണ്. ദിവസവും മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന അക്രമ വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ മോറിസിന്‍റെ വാക്കുകള്‍ ഓര്‍ക്കാതെ നിവൃത്തിയില്ല.

നമ്മള്‍ 'ഒരു ജാതി' വൃത്തികെട്ട നഗ്നവാനരന്മാര്‍ തന്നെ, നിസ്സംശയം പറയാം.

ഡിസംബര്‍ 28, 2012

2012, നവംബർ 12, തിങ്കളാഴ്‌ച

പുതുവര്‍ഷ സബ്സിഡി സമ്മാനം

ജനുവരി ഒന്നു മുതല്‍ റേഷന്‍ സബ്സിഡി ബാങ്ക് വഴി നല്‍കും. റേഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മൂന്നു തലത്തിലുള്ള പരിഷ്കാരങ്ങളില്‍ ഒന്നാണത്രെ ഇത്.


കിലോഗ്രാമിന്  2 രൂപക്ക് റേഷന്‍ കടകളില്‍ ലഭിക്കുന്ന അരിയുടെ യഥാര്‍ത്ഥ വില 8 രൂപ 90 പൈസയാണ്. ഇതില്‍ 6 രൂപ 90 പൈസ സബ്സിഡിയും 2 രൂപ ഉപഭോക്താവ് കൊടുക്കേണ്ടതുമാണ്. ഇനി വരുന്നപരിഷ്കാരം ഇങ്ങനെ: എല്ലാ ഉപഭോക്താക്കളും ബാങ്ക് അക്കൗണ്ട്‌ തുടങ്ങി അധികൃതരെ അറിയിക്കുക, ഇത് നിര്‍ബന്ധമാണ്. 6 രൂപ 90 പൈസ വച്ച് അരിയുടെ വില (സബ്സിഡി മാത്രം) അക്കൗണ്ടില്‍ വരും, 2 രൂപ തന്‍റെതായി ചേര്‍ത്ത് റേഷന്‍ കടയില്‍ നിന്നും 8 രൂപ 90 പൈസക്ക്‌ അരി വാങ്ങാം. സംഗതി കൊള്ളാം, പക്ഷെ നടക്കാന്‍ പോകുന്നത് എന്തായിരിക്കും?

2012, നവംബർ 10, ശനിയാഴ്‌ച

ഒടുക്കത്തെ ഒരു ഔപചാരികത !

സുഹൃത്തിന്‍റെ വീട്ടില്‍ ചെന്നിട്ട് അവളുടെ അടുക്കളയുടെ മൂലയിലിരിക്കുന്ന ഉയരം കുറഞ്ഞ, വീതി കൂടിയ അലമാരയുടെ മുകളിലത്തെ തട്ടില്‍ വച്ചിരിക്കുന്ന പ്ലാസ്റ്റിക്‌ പാത്രത്തില്‍ കയ്യിട്ട് ഉപ്പേരി വറുത്തതും മിക്സ്‌ചറും വാരിത്തിന്നു കൊണ്ട് അവളുടെ  അച്ഛന്‍റെ ചാരുകസേരയില്‍ ഇരുന്ന്- കിടന്നു ടിവി കാണുവാനും; അവളുടെ അമ്മ തരുന്ന കാപ്പി "ഗ്ലും ഗ്ലും" എന്ന ശബ്ദത്തോടെ മോന്തിക്കുടിച്ചു ഗ്ലാസ്‌ വലിച്ചെറിയുവാനും; അവളുടെ  സ്വകാര്യ മുറിയിലെ കട്ടിലില്‍ മലര്‍ന്നു കിടന്നു പോത്തിനെപ്പോലെ ഉറങ്ങാനും; കണ്ണും തിരുമ്മി എഴുന്നേറ്റു പോകും വഴി മേശമേല്‍ വച്ചിരിക്കുന്ന പേഴ്സില്‍ നിന്നും രൂപാ നൂറെടുത്ത് കീശയിലാക്കി, "ഇതു  നീ എനിക്ക് തന്നതായി വിചാരിച്ചോ"  എന്ന് പറഞ്ഞും കൊണ്ട് തിരിഞ്ഞു നോക്കാതെ ഇറങ്ങിപ്പോകുവാനും എനിക്ക് ആഗ്രഹമുണ്ട്, പക്ഷെ നടക്കാറില്ല.

തികച്ചും ഔപചാരികതയോടെ കസേരയിലോ സോഫയിലോ പാതി ആസനം പ്രതിഷ്ഠിച്ച് ഇറങ്ങിപ്പോയാല്‍ മതിയായിരുന്നു എന്നും നിനച്ച്, അവളുടെ അമ്മ തരുന്ന കാപ്പി ഗ്ലാസ്സിനു നോവാതെ പതുക്കെ നുണഞ്ഞിറക്കി  എന്ന് വരുത്തിത്തീര്‍ത്ത് യാത്ര പറഞ്ഞിറങ്ങേണ്ടി   വരുന്ന വിധത്തില്‍ മാറിയിരിക്കുന്നു എന്‍റെ സൗഹൃദങ്ങളും ബന്ധങ്ങളും.

എന്‍റെ ഒടുക്കത്തെ ഒരു ഔപചാരികത!

നവംബര്‍ 11, 2012

അതിഥി ദേവോ ഭവ:

പ്രിയപ്പെട്ടവര്‍ മരിച്ചു കിടക്കുമ്പോള്‍ പോലും, സാന്ത്വനിപ്പിക്കാന്‍ വരുന്ന സുഹൃത്തുക്കളെ ചായ-ബേക്കറി പലഹാരാദികള്‍ നല്‍കി സല്‍ക്കരിക്കാനുള്ള മലയാളിയുടെ ചുമതലാബോധമുണ്ടല്ലോ, അതിനൊരു "ലൈക്‌".

അതിഥി  ദേവോ ഭവ:

നവംബര്‍ 11, 2012




2012, ജൂൺ 4, തിങ്കളാഴ്‌ച

ഞാനും നടും ഒരു മരം

പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരവും നീതിപൂര്‍വ്വകവുമായ ഉപയോഗവും അവയുടെ സംരക്ഷണവും എന്‍റെ ചുമതലയാണ്, ശീലത്തില്‍ വരുത്തേണ്ട ഒരു സപര്യയുമാണ്. എന്നാല്‍ അതിലുമുപരി അത് ഒരു ഫാഷന്‍ തരംഗമായി മാറിയിരിക്കുന്ന അവസ്ഥയാണിന്നുള്ളത്. ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി മരം നടുവാനും പരിസ്ഥിതി സംരക്ഷിക്കുവാനും ഉദ്ഘോഷിക്കുന്ന അതേ ലാഘവത്തോടെ തന്നെ സ്വന്തം പുരയിടത്തില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ അപ്പുറത്തേക്ക് വലിച്ചെറിയുവാനും വീട് കെട്ടുവാനോ മോടി പിടിപ്പിക്കുവാനോ ആയി അടുത്തുള്ള പുഴയില്‍ നിന്നും മണല്‍ ഊറ്റുവാനും കുന്നുകള്‍ ഇടിച്ചു നിരപ്പാക്കാനും വയലേലകള്‍ മണ്ണിട്ടു നികത്തുവാനും തയ്യാറാവുന്ന എന്നെ ഭരിക്കുന്ന വികാരം അല്ലെങ്കില്‍ വിചാരം എന്താണ്? ഒരു പരിസ്ഥിതിദിനം കൂടി വരുന്നു, ഹരിത സാമ്പത്തികവ്യവസ്ഥയാണ് മുദ്രാവാക്യം. പാഷന്‍ ഇല്ലാതെ ഫാഷനു വേണ്ടി മാത്രം ഞാനും നടും ഒരു മരം.

2012, ജൂൺ 3, ഞായറാഴ്‌ച

പൊളിട്രിക്സ് രണ്ട്

എനിക്ക് മനസ്സിലാവാത്തത് ഇതാണ്; ഒരു നേതാവ്‌, ഒരു ലക്ഷം അണികള്‍; നേതാവ്‌ ഒരു ദിവസം കൊണ്ട് മലക്കം മറിഞ്ഞു മറുപാളയത്തില്‍, കൂടെ ബഹുഭൂരിപക്ഷം അണികളും. ഈ അണികളിലൊന്നും സാമാന്യയുക്തിക്ക് ചിന്തിക്കുന്നവര്‍ ഇല്ലേ? അവരുടെയെല്ലാം രാഷ്ട്രീയ ചായ്‌വും ആ ദിവസം തന്നെ തീരുമാനിക്കപ്പെട്ടിരിക്കുന്നുവോ? അപ്രതീക്ഷിതമായി, അതീവ ദു:ഖത്തോടെ (?)സംസ്ഥാനം ഒരു ഉപതെരഞ്ഞെടുപ്പ് നേരിട്ടു, പിറവത്ത്‌. പിന്നെയും കഴിഞ്ഞു ഒന്ന്, ഇന്നലെ. കോടികള്‍ ചെലവാകും ഫലം വരുമ്പോഴേക്കും, കുറെയേറെ പേരുടെ രാപകലില്ലാത്ത അക്ഷീണ പ്രയത്നവും. സാമാന്യയുക്തിയോ നയധാരണയോ ഒന്നുമില്ല, തന്നെ തെരഞ്ഞെടുത്ത 'പൊതുജനക്കഴുതകളെ' പല്ലിളിച്ചു കാട്ടി തെരഞ്ഞെടുപ്പിനു ചെലവായ വിയര്‍പ്പിനും പുത്തനും പുല്ലുവില കല്‍പിച്ചു രാത്രിക്ക് രാത്രി എം. എല്‍. എ. സ്ഥാനം രാജിവയ്ക്കുക, പിറ്റേന്ന് പത്രസമ്മേളനം വിളിച്ചു കൂട്ടി ചത്താലും മറുപാളയത്തിലേക്ക് ഇല്ലെന്ന പ്രസ്താവനയും. പിറ്റേ ആഴ്ചയില്‍ യാതൊരു ഉളുപ്പുമില്ലാതെ മറുപാളയത്തില്‍ മാലയിട്ടു സ്വീകരണത്തില്‍ സന്നിഹിതന്‍! ജനങ്ങളുടെ വിശ്വാസങ്ങളെ, അവകാശങ്ങളെ മുഴുവന്‍ ഹനിച്ചു കൊണ്ട് അവര്‍ അധ്വാനിച്ച് നാടിനു മുതല്‍ക്കൂട്ടുന്ന കോടിക്കണക്കിനു രൂപ ചെലവാക്കാനും മടിശ്ശീലയിലാക്കുവാനും മാത്രം ആര്‍ത്തിയുള്ള ഇക്കൂട്ടരെ ഈ ഒറ്റക്കാരണം കൊണ്ട് തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യരാക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയുമോ? അതിനൊരു 'ശേഷന്‍' ഇവിടെയുണ്ടോ? എനിക്ക് 'അരക്കവി'യായ കുഞ്ഞുണ്ണി മാഷിനെ ഇഷ്ടമാണ്, അദ്ദേഹം പാടിയത് പോലെ, രാക്ഷസനില്‍ നിന്ന് 'രാ' ദുഷ്ടില്‍ നിന്ന് 'ഷ്ട' മായത്തില്‍ നിന്ന് 'യം' ഇതല്ലേ രാഷ്ട്രീയം??

പൊളിട്രിക്സ് ഒന്ന്

പത്രത്താളുകളിലെ ഒരു അപകടവാര്‍ത്തകളും രാഷ്ട്രീയ കൊലപാതകങ്ങളും എന്നെ അലട്ടാറില്ല; ആണവോര്‍ജ്ജം വേണമോ വേണ്ടയോ എന്ന തര്‍ക്കത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ഇപ്പോഴത്തെ എന്‍റെ അറിവ്‌ പരിമിതമാണ്. എന്‍റെ കുടുംബത്തില്‍ കണ്ണീരും വെണ്ണീറും എന്നു വീഴുന്നുവോ അന്നു ഞാന്‍ കരയും. എന്‍റെ കിടപ്പാടം നഷ്ടപ്പെടാന്‍ ഇടയായാല്‍ സമരപ്പന്തലില്‍ ഞാന്‍ വരും. സമൂഹത്തിനു വേണ്ടി കളയാന്‍ സമയമോ, ശബ്ദമോ; ഒഴുക്കാന്‍ വിയര്‍പ്പോ കണ്ണീരോ ഇല്ലാത്ത തലമുറയുടെ ഭാഗം തന്നെ ഞാനും എന്ന തിരിച്ചറിവ് എന്നെ കൂടുതല്‍ മൗനിയാക്കുന്നു. ഈ മൗനം ഒരുനാള്‍ എന്നെ ഭ്രാന്തനാക്കും, അതു വരെ എന്നെ വിശ്വസിച്ച് എന്‍റെ കൂടെ ജീവിക്കുന്നവര്‍ക്ക്‌ വേണ്ടി ഞാന്‍ കണ്ണടച്ച് ഇരുട്ടാക്കിയേ തീരൂ... ജീവിതം സ്വന്തമായി മെനഞ്ഞെടുക്കാന്‍ സഹായിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമോ, മെന്‍റെറിങ്ങോ, ആശയ സംവാദങ്ങളോ വേണ്ടത്ര ഉള്ള നാടല്ല നമ്മുടേത്. 23 വയസ്സെങ്കിലും ആവണം നമ്മുക്ക് നമ്മുടെതായ ചില തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പ് ഉണ്ടാവാന്‍. യൂറോപ്പിലെയും മറ്റും മാതാപിതാക്കള്‍ മക്കളെ ചെറിയ പ്രായത്തില്‍ തന്നെ സ്വജീവിതം വാര്‍ത്തെടുക്കാന്‍ പഠിപ്പിക്കുന്നു, നമ്മുടെ കോഴികള്‍ ചെയ്യുന്നതിന്‍റെ ഒരു പരിഷ്കൃത രൂപം. ഇവിടെയോ? ഒന്നാലോചിച്ചു നോക്കൂ, ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന എത്ര മാതാപിതാക്കള്‍ ഉണ്ട്? എത്ര ഏട്ടന്മാരും ഏട്ടത്തിമാരും ഉണ്ട്? എത്ര മാഷുമാര്‍ ഉണ്ട്? സമൂഹത്തിനു വേണ്ടി ചിന്തിക്കുന്നവന്‍/ചിന്തിക്കുന്നവള്‍ (തെറ്റി തെറിച്ചു നടക്കുന്നവന്‍/നടക്കുന്നവള്‍ എന്ന് പരിഭാഷ) കുടുംബത്തിന് എന്നും ഭാരമാണ് അത് കുറച്ചൊക്കെ സമ്മതിക്കാം, പക്ഷെ അവന്‍/അവള്‍ സമൂഹത്തിനു ഭാരമാണ് എന്ന കാമ്പൈനിംഗ് എങ്ങനെ സമ്മതിച്ചു കൊടുക്കും? നന്നായി ജീവിക്കാനോ, അതല്ലെങ്കില്‍ നന്നായി ഒടുങ്ങാനോ കെല്‍പില്ലാത്തവനായി സമൂഹം അല്ലെങ്കില്‍ ചരിത്രം എന്നെ നിര്‍വ്വചിക്കുന്ന അവസ്ഥ അതിവിദൂരതയിലല്ലാതെ ഞാന്‍ പ്രതീക്ഷിക്കുന്നു.. സമൂഹത്തിനു വേണ്ടി ചിന്തിക്കുന്ന, നന്നായി ജീവിക്കാന്‍ കെല്‍പുള്ള കുഞ്ഞനിയന്മാരും കുഞ്ഞനിയത്തിമാരും വളര്‍ന്നു വരുന്നത് ഞാനറിയുന്നു, അവര്‍ക്കു വേണ്ടി ഇത്രയും കുറിക്കുന്നു.

2012, മേയ് 17, വ്യാഴാഴ്‌ച

'പൈ' ഞാനായ കഥ

ഓര്‍മ്മകള്‍ എനിക്ക് ഓണം പോലെയാണ്, ഒന്നു തികട്ടി വന്നാല്‍ പിന്നെ പത്തു ദിവസം കഴിഞ്ഞേ തിരിച്ചു പോവുകയുള്ളൂ. എന്‍റെ സ്വന്തം എന്ന്‍ പഠിച്ച ഓരോരുത്തരും അഹങ്കരിക്കാന്‍ കൊതിക്കുന്ന നാട്ടിലെ സ്കൂളില്‍ ഈയ്യിടക്ക് പൂര്‍വ്വവിദ്യാര്‍ഥിസംഗമം നടന്നതായി അറിഞ്ഞു, പോകാന്‍ പറ്റിയില്ല.ശരിയായില്ല എന്ന തോന്നല്‍ ഉണ്ട്, എന്തു ചെയ്യാം, അവിടെ എത്തിപ്പെടാന്‍ കഴിയേണ്ടേ?
തല്‍കാലം ഓ. എന്‍. വി. മാഷു തന്നെ ആശ്രയം, ഒരു വട്ടം കൂടിയെന്‍......

2012, ഏപ്രിൽ 30, തിങ്കളാഴ്‌ച

കേരളം എങ്ങനെ കൂടോത്രക്കളത്തിലായി?

രണ്ടായിരത്തി പതിനൊന്നാമാണ്ട് മേയ് മാസത്തില്‍ ഒരു പ്രമുഖ മലയാളപത്രത്തില്‍ വന്ന ഒരു തുടരനെ കുറിച്ച് പറയാം. പത്രാധിപര്‍ക്കുള്ള അഭിപ്രായം (അതോ ആക്ഷേപമോ?) എഴുതി അയച്ചിരുന്നു, പ്രസിദ്ധീകരിച്ചു വന്നില്ല ! ഇപ്പോള്‍ വെറുതെ ഡയറിയുടെ താളുകള്‍ മറിച്ചപ്പോള്‍ കണ്ടു ആ 'കഷണം എഴുത്ത്' (piece of writing എന്ന് പരിഭാഷ), എന്നാല്‍പ്പിന്നെ ഇവിടെത്തന്നെ കിടക്കട്ടെ എന്ന് വിചാരിച്ചു, ഏതാണ്ട് ഒരു വര്‍ഷം പുറകിലത്തെ കഥയാണ്. ‘സമൂഹത്തിന്‍റെ വിശ്വാസപരമായ ദുര്‍നടപ്പുകളെ ശക്തമായി പ്രഹരിക്കാന്‍ ലേഖന പരമ്പരകള്‍ക്ക് കഴിയുന്നുണ്ട്’, കേരളം കൂടോത്രക്കളത്തില്‍ എന്ന ലേഖന പരമ്പരക്ക് ഒരു വായനക്കാരന്‍റെ അഭിനന്ദനമാണിത്. ‘ആഭിചാരങ്ങളുടെയും ദോഷ പരിഹാര പൂജകളുടെയും വലയിലേക്ക് എങ്ങനെയാണ് ഇരകളെ വീഴ്ത്തുന്നത്? പ്രവചനങ്ങള്‍ക്കും പ്രതിവിധികള്‍ക്കും പിന്നിലെ തന്ത്രങ്ങള്‍ എന്താണ്?’ ഇതാകട്ടെ, ഇപ്പറഞ്ഞ ലേഖന പരമ്പരയുടെ ആരംഭത്തിലെ ചെറിയ തലക്കെട്ടും. അറബിമാന്ത്രികം, സര്‍വ്വാഭീഷ്ടദായിനിയായ ഭാഗ്യയന്ത്രങ്ങള്‍, കുബേര്‍ കുഞ്ചി എന്തിനേറെ? സൈബര്‍ മന്ത്രവാദം വരെ ഉദ്ധരിച്ചു വിശദമായ പരമ്പരയായിരുന്നു ദിനപത്രത്തില്‍. പക്ഷെ യഥാര്‍ത്ഥ ‘നേര്‍സാക്ഷ്യം’ ശ്രദ്ധിച്ചുവോ? ഈ പരമ്പര അച്ചടിച്ചു വന്ന ദിവസങ്ങളിലെ മാത്രം പരസ്യപേജുകള്‍ നോക്കുക, മിനിട്ടുകള്‍ക്കകം എല്ലാത്തിനും പരിഹാരം എന്ന തലക്കെട്ടോടു കൂടിയ ഏലസിന്‍റെ പരസ്യം വന്നത് ആറു തവണ. രണ്ടാം സ്ഥാനത്ത്‌ മത്സരിച്ചു വന്നു കൊണ്ടിരുന്നതാകട്ടെ താന്ത്രിക-മാന്ത്രിക പ്രളയം! ധരിക്കുന്നവര്‍ക്ക് ആകര്‍ഷണ ശക്തി കൂട്ടുന്ന മായാ മോഹിനി മാന്ത്രിക ഏലസ്സ്, അനംഗ മന്ത്രവും അശ്വ മന്ത്രവും ചേര്‍ത്ത് എഴുതുന്ന കാമദേവാകര്‍ഷരണ ഏലസ്സ്, യന്ത്രങ്ങളെക്കാള്‍ ആയിരം മടങ്ങ്‌ ശക്തിയുള്ള സൗഭാഗ്യ വശ്യമണി (അതോ നവപാഷാണ മണിയോ?............ അനാചാരങ്ങള്‍ക്കെതിരെ അതിശക്തമായി പ്രതികരിക്കുന്ന പ്രിയപ്പെട്ട പത്രം പതിനായിരങ്ങള്‍ മതിക്കുന്ന പരസ്യ പേജുകളില്‍ മലക്കം മറിയുന്ന കാഴ്ച സാമാന്യയുക്തിക്ക് നിരക്കുന്നില്ല. ഇങ്ങനെയൊക്കെയല്ലേ കേരളം പല കളത്തിലുമാകുന്നത്? -പരമേശ്വരന്‍ പ്രജീഷ്‌, 18.05.2011

2012, ഫെബ്രുവരി 26, ഞായറാഴ്‌ച

എന്‍റെ ഹൃദയ മലര്‍വാടിയിലെ വസന്തപുഷ്പമേ...

2012 ഫെബ്രുവരി 14, വാലന്‍റെയിന്‍സ് ഡേ.

പത്രം തുറന്നു നോക്കിയ എന്‍റെ നോട്ടം പതിഞ്ഞത് പ്രണയദിന പ്രത്യേകപേജിലാണ്. ഭൂമിയിലങ്ങോളം ഒളിഞ്ഞും തെളിഞ്ഞുമിരുന്നു കൊണ്ട് കമിതാക്കള്‍ കവിതകളും സന്ദേശങ്ങളും കൊണ്ട് അതിവിദഗ്ദ്ധമായി മെനഞ്ഞെടുത്ത പൈങ്കിളി പേജ്.

പിറന്നാള്‍, വിദ്യാരംഭം, വിവാഹം, മരണം, ഓണം വിഷു ക്രിസ്തുമസ്, പുതുവര്‍ഷം, മദേര്‍സ് ഡേ, ഫാദേര്‍സ് ഡേ എന്നിങ്ങനെ എല്ലാ ദിവസങ്ങളും കച്ചവട കണ്ണോടെ മാധ്യമങ്ങള്‍ ആഘോഷിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഇപ്പറഞ്ഞ എല്ലാ ദിനങ്ങളിലും നമുക്ക്‌ പത്രങ്ങളിലൂടെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം.

അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുന്ന കിങ്ങിണിക്ക് കുഞ്ഞേച്ചിയുടെ ഉമ്മകളും ആശംസകളും” എന്ന് ഇതേ പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു ഞാന്‍. കുഞ്ഞേച്ചിക്ക് ഇതങ്ങു നേരിട്ട് പറഞ്ഞാല്‍ പോരേ? പോര, ചിലപ്പോള്‍ കുഞ്ഞേച്ചി ഗള്‍ഫില്‍ ആയിരിക്കും, കിങ്ങിണി നാട്ടിലും. എന്നാല്‍ ഫോണ്‍ ചെയ്താല്‍ മതിയല്ലോ, പക്ഷെ അങ്ങനെ ചെയ്താല്‍ നാലു പേര്‍ അറിയില്ലല്ലോ!

“ദേ തള്ളേ, എന്‍റെ കൈക്ക് പണി ഉണ്ടാക്കല്ലേ, പറഞ്ഞില്ലെന്നു വേണ്ട” എന്ന് പറയുന്നവന്‍ വരെ മദേര്‍സ് ഡേയില്‍ അമ്മയെ പത്രത്താളുകളിലൂടെ ആശംസിച്ച്, സ്നേഹിച്ചു കൊല്ലും.

“അക്ഷയജട്ടീയ” എന്ന പേരില്‍ ഒരു ബ്ലോഗ്‌ വായിച്ചത് ഓര്‍ക്കുന്നു. അക്ഷയതൃതീയ എന്ന പേരില്‍ സ്വര്‍ണാഭരണ വിപണിയില്‍ നടക്കുന്ന പകല്‍ക്കൊള്ളയ്ക്കു നല്ലൊരു തല്ലാണ് ബ്ലോഗ്ഗര്‍ ‘അക്ഷയജട്ടീയ’യിലൂടെ നല്കുന്നത് (കേരളത്തില്‍ ഇന്ന് തേങ്ങയെക്കാളും കൂടുതല്‍ ഉള്ളത് സ്വര്‍ണ്ണക്കടകള്‍ അല്ലേ എന്നൊരു സംശയം ഇല്ലാതില്ല, ഭൂവിനിയോഗത്തെ (land use) പറ്റി പഠിക്കുമ്പോള്‍ land fragmentation എന്നൊരു സംഭവമുണ്ട്. കുടുംബസ്വത്തായുള്ള സ്ഥലം തലമുറകളിലേക്ക് കൈമാറി വരുമ്പോള്‍, ഭാഗം കൂടിക്കൂടി മുറിഞ്ഞു മുറിഞ്ഞു പോകുന്ന സ്ഥിതിവിശേഷമാണിത്. ഇങ്ങനെ തന്നെയാണ് സ്വര്‍ണ്ണക്കടകളുടെ സ്ഥിതിയും. ഏട്ടനും അനിയനും മോനും മോള്‍ക്കും പ്രത്യേകം കടകള്‍, ഓരോരുത്തര്‍ക്കും 100 വര്‍ഷങ്ങളുടെ ‘പ്രവര്‍ത്തനപാരമ്പര്യവും’!)

ഇപ്പോള്‍ പട്ടും സാരിയും വാങ്ങാനുമുണ്ട് പ്രത്യേക ദിവസങ്ങള്‍.
പറഞ്ഞു വന്നതിതാണ്, വര്‍ഷത്തിലെ മുന്നൂറ്റി അറുപത്തഞ്ചേകാല്‍ ദിവസങ്ങളും ഓരോരുത്തരും കൂടി പങ്കിട്ടെടുത്ത് എല്ലാവരും കൂടി അങ്ങ് അര്‍മാദിക്കുകയാണ്.

നമ്മുക്ക് നമ്മുടെ പൈങ്കിളി പേജിലേക്ക് തിരിച്ചു വരാം..

കുവലയ മൃദുദല മിഴിയിണയും ഉദയദിവാകര വര്‍ണകപോലവും
പേജ് അടക്കി വാഴുകയാണ്.

വേറൊരു കമിതാവ്‌ കരയുന്നത് കേള്‍ക്കൂ....

സ്വാര്‍ത്ഥ സം ‘ഗു’ ചിത മനോഭാവമേ, നിന്നെ പതിവ്രതയെന്നെ ഞാന്‍ വിളിക്കൂ, മരിക്കാന്‍ ഒരുക്കം നിനക്ക് വേണ്ടി ഞാന്‍ എന്‍ പ്രേമം തെറ്റെന്ന് ചൊല്ലല്ലേ കണ്മണീ.........

ഇതിനിടയില്‍ ഒരു പരസ്യം ശ്രദ്ധയില്‍പ്പെട്ടു,

“നില്‍ക്കൂ ശ്രദ്ധിക്കൂ, പിന്നെ പ്രണയിക്കാം” എന്നാണ് തലക്കെട്ട്

പ്രണയിക്കുന്നതിനു മുന്‍പേ ശ്രദ്ധിക്കേണ്ട കാര്യങ്ങളായി വണ്ണം, ആകര്‍ഷണത്വം, മെലിച്ചില്‍, അസ്ഥിസ്രാവം എന്നിവയെ ചൂണ്ടിക്കാട്ടി ശരീരം കൊഴുക്കാനും ആഹ്ലാദപൂര്‍വ്വം ജീവിക്കാനുമായി ഉള്ള strength plus എന്ന മരുന്നിന്‍റെ (?) പരസ്യമാണ്. ഇതിനു സ്ഥാനം പൈങ്കിളി പേജില്‍ അല്ലാതെ വേറെയെവിടെ?

ഇതിനിടയില്‍ പ്രായഭേദമെന്യേ എല്ലാ മലയാളി മങ്കമാര്‍ക്കും പ്രണയദിനാശംസകള്‍ നേരുന്ന വിരുതന്മാരുമുണ്ട് (what an idea setji)!

ദോഷം പറയരുതല്ലോ, മനസ്സിനെ പിടിച്ചുലക്കുന്ന ചില കുറിപ്പുകളും കൂട്ടത്തിലുണ്ട്, ഈ നിര്‍വ്വചനം തന്നെ നോക്കൂ...

ആകര്‍ഷണത്തിന്‍റെ പുതുമ കഴിഞ്ഞ് പരസ്പരം കുറ്റപ്പെടുത്താന്‍ ആരംഭിക്കുമ്പോഴും സ്വന്തമെന്ന് തോന്നുന്നുവെങ്കില്‍ അതാണ് പ്രണയം

ബോധവും വെളിവും ഇല്ലാത്ത കാലത്ത് (ഇപ്പോള്‍ ഈ വഹകള്‍ ഉണ്ടെന്ന് ഭാവിക്കുന്നു) സ്കൂള്‍- കോളേജ് ഓട്ടോഗ്രാഫുകളില്‍ എഴുതി പിടിപ്പിച്ച പൊട്ടത്തരങ്ങള്‍ ഓര്‍മ്മ വരുന്നു, ഇതാ ഒരു സാമ്പിള്‍:

കയ്യിലൊരു കുട്ടിയുമായി കെട്ടിയോന്‍റെ കൂടെ കൊട്ടിയത്ത് വച്ച് കാണുമ്പോള്‍, കെട്ടിപ്പിടിച്ചില്ലെങ്കിലും കൊട്ടത്തേങ്ങയാക്കി പൊട്ടിക്കരയിക്കല്ലേ കെട്ടുപ്രായമായ കുട്ടീ.... നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട് നിന്‍റെ മാത്രമായ കുട്ടപ്പായി

(ഇപ്പോഴും ലോകവാര്‍ത്തകള്‍ എന്നെ അറിയിച്ചു കൊണ്ടിരിക്കുന്നത് ദിനപ്പത്രമാണ്, അതിടുന്നാതാവട്ടെ, ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ന്യൂസ്‌പേപ്പര്‍ ബോയും).

ഫെബ്രുവരി 26, ഞായര്‍, 2012

2012, ജനുവരി 2, തിങ്കളാഴ്‌ച

പെരിയാര്‍ ആണോ യഥാര്‍ത്ഥത്തില്‍ പിന്നോട്ടൊഴുകുന്നത്?

പത്രമാധ്യമങ്ങള്‍ വായനക്കാരെ 'ആസ്വാദകര്‍' ആക്കുവാന്‍ ഉപയോഗിക്കുന്ന 'ആഘോഷചേരുവക'ളെപ്പറ്റി കഴിഞ്ഞ ബ്ലോഗില്‍ സൂചിപ്പിച്ചിരിന്നു. ഇയ്യടുത്ത് ഒരു പ്രമുഖ ദിനപ്പത്രത്തിന്‍റെ 'വിദ്യ' എന്ന പേജ്(ഡിസംബര്‍ 27) വായിച്ചു കഴിഞ്ഞതിനു ശേഷമാണ് ഈ ചേരുവകളുടെ മറ്റൊരു ഭീകരമുഖം മനസ്സിലായത്‌. 'പിന്നോട്ടൊഴുകുന്ന പെരിയാര്‍' എന്ന തലക്കെട്ടില്‍ വന്ന വസ്തുനിഷ്ഠമായ ഈ വിവരണങ്ങള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെപ്പറ്റി വളരെയധികം അറിവുകള്‍ തരുന്നുണ്ട്. അണക്കെട്ടിന്‍റെ നിര്‍മാണത്തെപ്പറ്റിയും കരാറിനെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന ഇതില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ആശങ്കകളും വിഷയമാകുന്നുണ്ട്.

കൊള്ളാം, നല്ലത് തന്നെ. പക്ഷെ പിന്നീടാണ് പലതും മറ നീക്കി ദൃശ്യമാകുന്നത്. 'വെള്ളം കേരളത്തില്‍, കൃഷി തമിഴ്നാട്ടില്‍', 'കരാര്‍ ലംഘനങ്ങളുടെ തുടര്‍ക്കഥകള്‍' എന്നീ കോളങ്ങള്‍ വായിക്കുന്ന ഏതൊരു മലയാളിയും അയല്‍നാട്ടുകാരനെ മനസ്സാലെയെങ്കിലും ശപിക്കും, അവരെ കല്ലെറിയുവാനും അവരുടെ വാഹനങ്ങള്‍ തടയുവാനും കടകള്‍ തല്ലിതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുവാനും പ്രകോപിതരാവും. ചുരുങ്ങിയ പക്ഷം തമിഴര്‍ക്കെതിരെയുള്ള മുദ്രാവാക്യങ്ങള്‍ എങ്കിലും നാലു തവണ തനിയെ ഉരുവിടും, അത്രക്കുണ്ട് അതിലെ 'കൊലവെറി' തമിഴ്നാട് തുടര്‍ച്ചയായി കരാര്‍ ലംഘിച്ചുവെന്നും, തിരുവിതാംകൂറിന്‍റെ ചില അധികാരങ്ങള്‍ അവര്‍ തട്ടിയെടുത്തു എന്നും വരെ എഴുതി ചേര്‍ത്തിരിക്കുന്നു. ഇക്കാര്യങ്ങള്‍ സത്യമായിരിക്കാം, പക്ഷെ ഇതാണോ മാധ്യമങ്ങള്‍ ചെയ്യേണ്ടത്‌? നില നില്‍ക്കുന്ന ആശങ്കകളെ അകറ്റി സമാധാനം പുനസ്ഥാപിക്കാന്‍ അല്ലേ അവര്‍ ശ്രമിക്കേണ്ടത്‌?

സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കായി യുദ്ധമില്ലാത്തിടത്ത് യുദ്ധവും കൊലവെറിയും മറ്റും വരച്ചു ചേര്‍ക്കുന്നതില്‍ ഇവര്‍ കാണിക്കുന്ന ഈ സ്മാര്‍ട്ട്നെസ്സ് അപകടം തന്നെ, സംശയംവേണ്ട.

" I Will Furnish the War, you furnish the pictures" എന്ന്‍ വില്ല്യം റാന്‍ഡോള്‍ഫ് ഹെഴ്സ്റ്റ്‌ എന്ന അമേരിക്കന്‍ മാധ്യമ മുതലാളി ക്യൂബയിലുള്ള തന്‍റെ ഫോട്ടോഗ്രാഫറോടു 1897 ല്‍ പറഞ്ഞുവത്രേ. അതു താനല്ലെയോ ഇത്, എന്ന വര്‍ണ്യത്തില്‍ എനിക്ക് ആശങ്ക ഇല്ലാതില്ല.

പച്ചക്കുതിര മാസികയിലെ 'മറുപടി' എന്ന വിഭാഗത്തില്‍ (ഡിസംബര്‍, 2011)പേരാമ്പ്രയില്‍ നിന്നും ശ്രീ അഹമ്മദ്കുട്ടി കുട്ടി നിരത്തുന്ന വാദങ്ങള്‍ അംഗീകരിക്കാതെ വയ്യ. ഇത് ജെര്‍ണലിസമോ, ജീര്‍ണലിസമോ?

ജനുവരി 3, 2012
ചൊവ്വ