2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച

സോ എലൈറ്റ്‌

പത്രത്തിന്‍റെ കൂടെ വന്ന നോട്ടീസില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ചാണ് ടൌണില്‍ പുതുതായി പണിയുന്ന വില്ലയുടെ വിശദാംശങ്ങള്‍ അറിയാന്‍ വിളിച്ചു നോക്കുന്നത്. ഫോണെടുത്ത ശബ്ദസുകുമാരന്‍ വിവരങ്ങള്‍ കുറെ പറഞ്ഞു കൊടുത്തു. കൂട്ടത്തില്‍ ഏറ്റവും ഹൈലൈറ്റ്‌  എന്താണെന്നോ? ആകെ പത്തു വില്ലകളുള്ളതില്‍ എട്ടെണ്ണവും sold out ആയി, അത്‌ വാങ്ങിയിരിക്കുന്നത് മുഴ്മനും 'എലൈറ്റ്‌ ' പാര്‍ട്ടികളുമാണ്.  
So if I does occupy the villa, I will be so lucky to have 'elite' neighbors around!

2013, ഓഗസ്റ്റ് 24, ശനിയാഴ്‌ച

റാഗിങ്ങ്

'ഏപ്രില്‍' എന്ന് ബ്ലോഗിന് പേരിട്ടതില്‍ ഒരു സ്വകാര്യമുണ്ട്, അത് പിന്നീടെപ്പോഴെങ്കിലും എഴുതാം, ഇപ്പോള്‍ ഉറക്കെയുള്ള ചിന്ത വേറെയാണ്.

"വ്യക്തിപരമായി നാം ആര്‍ജ്ജിച്ച പല പുരോഗമന/വിപ്ലവാത്മക ശീലങ്ങളും /നിലപാടുകളും മാറ്റി വയ്ക്കാൻ നിർബന്ധിതരാവുന്ന റാഗിങ്ങ് വേളയാണ് വിവാഹം" എന്ന ഒരു സുഹൃത്തിന്‍റെ അഭിപ്രായം എത്ര ശരിയാണ് എന്നാലോചിക്കുകയായിരുന്നു.

എന്‍റെ കാര്യം തന്നെ നോക്കൂ,

I got ragged!

വിവാഹത്തിനു  ചടങ്ങുകള്‍ ഒന്നും വേണ്ട എന്ന നിര്‍ബന്ധം വധൂഗൃഹക്കാര്‍ അംഗീകരിച്ചതില്‍ സന്തോഷം ഉണ്ടായിരുന്നു. അവര്‍ വധുവിനു വേണ്ടി എന്തെങ്കിലും മാറി ഇരുന്ന് ചെയ്യുന്നുണ്ടെങ്കില്‍ ചെയ്യട്ടെ. പക്ഷെ അതിനൊടുവില്‍ പൊടുന്നനെ, എനിക്ക് നിന്നു തിരിയാന്‍ സമയം തരാതെ, വധൂപിതാവ്  എന്‍റെ കാല്‍ കഴുകി, സ്വീകരിച്ച് കന്യാദാനം നടത്തിയാതിന്റെ നീറുന്ന ഓര്‍മ്മകള്‍ മരിക്കുവോളം എന്‍റെ യുക്തിയെ, ചിന്തയെ കാര്‍ന്നു തിന്നു കൊണ്ടിരിക്കും, അത് വിവാഹ ചടങ്ങിന്‍റെ ഒരവിഭാജ്യ ഘടകമത്രേ! റോമിലെ പോപ്പ് അടക്കം തിരുമേനിമാര്‍ സാധാരണക്കാരുടെ കാല്‍ കഴുകിച്ചു ചുംബിക്കുന്നതെല്ലാം നേരു തന്നെ, അതിനു ഒരു down to earth പരിവേഷമുണ്ട്, മാനുഷരെല്ലാരും സമാനരാണെന്ന സന്ദേശമുണ്ട്.

പക്ഷെ ഇത് സംഗതി വേറെ.  "തന്‍റെ മകളെ ജീവിതകാലം മുഴുവന്‍ പോറ്റിക്കൊള്ള (ല്ല?) ണമേ" എന്ന് മകളെ വേള്‍ക്കുന്ന ഉത്തമ (?) ബ്രാഹ്മണനോടുള്ള ഒരച്ഛന്‍റെ അപേക്ഷയാണ്‌. ക്ഷമയുടെ നെല്ലിപ്പലക കണ്ടു കൊണ്ടും ആത്മനിന്ദ കൊണ്ട് നീറിയുമാണ് ഒരച്ഛന്‍ തന്‍റെ മകളെ വിവാഹം കഴിപ്പിച്ചയക്കുന്നത്.

2013, ഓഗസ്റ്റ് 21, ബുധനാഴ്‌ച

ഭൂമിയുടെ സന്തതി

മുങ്ങിക്കപ്പല്‍ ദുരന്തത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

അതിര്‍ത്തിയില്‍മൂന്നു മലയാളി ജവാന്മാര്‍ കൊല്ലപ്പെട്ടു

ജപ്പാനില്‍  ഭൂചലനം, കുടുങ്ങിക്കിടക്കുന്നവരില്‍ രണ്ടു മലയാളികള്‍ ഉണ്ടെന്ന് സംശയം

മലയാളികള്‍, തമിഴര്‍, കന്നഡിഗര്‍, ഗുജറാത്തികള്‍, പഞ്ചാബികള്‍, ബീഹാറികള്‍........................

എവിടെ  ഭാരതീയര്‍?

ആ വലിയ മനുഷ്യന്‍ പറഞ്ഞ 'നാനാത്വത്തില്‍ ഏകത്വം' എന്ന സംഭവത്തില്‍ എത്രമാത്രം വെള്ളം ചേര്‍ക്കപ്പെട്ടു?

ലോകത്തിന്‍റെ അല്ലെങ്കില്‍ ഭൂമിയുടെ  വിലാസത്തില്‍ അറിയപ്പെടാന്‍ തന്നെയാണ് എന്‍റെ ആഗ്രഹം.

But, I have to obey certain rules and regulations for living in a country, especially for crossing the country boundaries. In that sense, claiming an 'Indian identity' than a 'Universal identity' is not that much perplexing to me. But what to say about these state-wise identities?
............................
പ്രസംഗമെല്ലാം കഴിഞ്ഞ് കണ്ണാടി നോക്കിയപ്പോള്‍ ചിരി വന്നു, കോന്ത്രമ്പല്ല് എനിക്കു തന്നെ. തൂലികാനാമം ആമ്പല്ലൂരന്‍! ഭാരതീയനുമല്ല, മലയാളിയുമല്ല, അതിനും ഒരുപാട് ഒരുപാട് കീഴെ! കഷ്ടം !

അതെങ്ങനെ പഠിച്ചതല്ലേ പാടൂ?

എത്ര യുക്തിവാദി ആയാലും പെട്ടെന്ന് ഞെട്ടിയാല്‍ "ദൈവമേ" എന്ന് വിളിക്കുന്നത് അങ്ങേരില്‍ വിശ്വാസം ഉള്ളത് കൊണ്ടാണോ? അല്ല, ഉള്ളിന്‍റെയുള്ളില്‍ "ദൈവമേ" വിളി കുത്തിവച്ച് വളര്‍ത്തപ്പെട്ടത് കൊണ്ടല്ലേ?

2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

ജയ് ഹിന്ദ്‌


രാജ്യത്തിന്‍റെ അറുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഞാനും പങ്കാളിയായി. അന്നേ ദിവസത്തെ ദ ഹിന്ദു ദിനപ്പത്രത്തില്‍ മുഖ്യാഭിപ്രായമായി പ്രസിദ്ധീകരിക്കപ്പെട്ട ശ്രീ. ഗോപാലകൃഷ്ണ ഗാന്ധിയുടെ ഇന്ത്യയെ കണ്ടെത്തല്‍ (The Rediscovery of India) എന്ന ലേഖനം ഒരുവേള എന്നില്‍ കടുത്ത അമര്‍ഷവും പറഞ്ഞറിയിക്കാന്‍ വയ്യാത്ത വികാരവും നിറച്ചു. ഭാരതീയരായ എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ് ആ ലേഖനം.

1947 ആഗസ്റ്റ്‌ 15 ലെ സുപ്രഭാതത്തില്‍ ചെങ്കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ച നെഹ്‌റു, അതേ സ്ഥലത്ത് ഇന്ന് നമ്മളോട് സംസാരിക്കുകയാണെങ്കില്‍ എന്തായിരിക്കും അതിന്‍റെ ഉള്ളടക്കം എന്നത് വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു ശ്രീ. ഗാന്ധി.


പ്രധാനാമന്ത്രിയായിട്ടല്ല, നമ്മളിലൊരാളായാണ് അവിടെ നില്‍ക്കുന്നത്‌ എന്ന് പറഞ്ഞു തുടങ്ങുന്ന ആ സാങ്കല്‍പിക പ്രസംഗത്തില്‍,  രാജ്യത്ത്‌ ദളിതരും ആദിവാസികളും ഇന്നും കഷ്ടതയനുഭവിക്കുമ്പോള്‍, നമ്മുക്ക് സ്വാതന്ത്ര്യം നേടിത്തന്നതിനു ശേഷം മൂന്ന് വെടിയുണ്ടകളിലേക്ക് നടന്നടുത്ത മഹാത്മാവിനെ ഓര്‍ക്കുമ്പോള്‍ തന്നെ പൊതിഞ്ഞു നില്‍ക്കുന്ന സുരക്ഷാഭടന്മാരെ ഓര്‍ത്ത്‌ ലജ്ജിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെടുന്നു.

രാഷ്ട്രീയം ഉണ്ടാക്കിവെച്ച വെറുപ്പിന്‍റെയും അക്രമത്തിന്‍റെയും ഭയത്തിന്‍റെയും നടുവിലാണ് നമ്മുടെ ജീവിതമിപ്പോള്‍  എന്നു പറയുന്ന അദ്ദേഹം, പണമാണ് രാജാവ്‌; സമ്മതിദായകരോ, ഭരണഘടനയോ അല്ല എന്നും പ്രസ്താവിക്കുന്നു. നിശ്ചിത 'മാമൂല്‍' നല്‍കി വഴിവക്കിലിരുന്നു കച്ചവടം ചെയ്യുന്നവര്‍ മുതല്‍ എണ്ണിയാലൊടുങ്ങാത്ത പൂജ്യങ്ങള്‍ അകമ്പടി സേവിക്കുന്ന തുകക്ക്‌ കരാറുകള്‍ ഉറപ്പിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ വരെയുള്ള രാജ്യത്തിന്‍റെ ചിത്രം കാണിച്ചു തരുന്നത് പണാധിപത്യമാണ്  (A Republic of Cash) എന്ന observation ഒരു നഗ്നസത്യമല്ലേ സുഹൃത്തുക്കളേ? ആത്മാവില്ലാത്ത, ആത്മവിശ്വാസമില്ലാത്ത സദ്ഗുണഭാവനകളില്ലാത്ത ജനതയായി നാം മാറിയിട്ടില്ലേ കഴിഞ്ഞ കുറെ കാലങ്ങളായി?.

മറ്റുള്ളവരുടെ വേദനയില്‍ പങ്കു കൊള്ളുന്ന, മൂല്യബോധമുള്ള, ധീരരായ, കുറെയേറെ പേരെങ്കിലും സത്യത്തിനും നീതിക്കും ന്യായത്തിനുമായി നിലകൊള്ളുന്നു എന്നതിനാല്‍ അദ്ദേഹത്തിന് പ്രത്യാശയുണ്ട് എന്നദ്ദേഹം പറയുന്നു. അവരുടെ സഹായത്തോടെ നാം നമ്മെത്തന്നെ കണ്ടെത്തണം (we must reinvent ourselves) എന്നാണദ്ദേഹത്തിന്‍റെ മതം. തന്നെ മാത്രം ഇഷ്ടപ്പെടുന്ന, തന്നെത്തന്നെ ബിംബവല്‍ക്കരിക്കുന്നവര്‍ക്ക് പകരം അധികാരവും പണവും വക വക്കാത്ത കക്ഷി-രാഷ്ട്രീയത്തിനതീതരായ ആദര്‍ശധീരരായ സ്ത്രീ - പുരുഷന്മാര്‍ രാജ്യം ഭരിക്കണം എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.

അദ്ദേഹത്തെ ഒരിക്കലും ബിംബവല്‍ക്കരിക്കരുത് എന്നും  ഒരു മൂര്‍ത്തിയായി ഉപാസിക്കരുത് എന്നും പറഞ്ഞവസാനിപ്പിക്കുന്ന  സാങ്കല്‍പ്പിക പ്രസംഗം വായിച്ചു വികാരഭരിതരാവാത്തവരുണ്ടാകുമോ  എന്നെനിക്കറിയില്ല.
രാജ്യത്ത്‌ നിലനില്‍ക്കുന്ന ഒരു വ്യവസ്ഥിതിയുണ്ടെന്നും അതിനെ പെട്ടെന്നൊന്നും മാറ്റാന്‍ പറ്റില്ലാത്തതിനാല്‍ അഡ്ജസ്റ്റ് ചെയ്ത് അങ്ങനെയങ്ങ് ജീവിച്ചു പോകാമെന്നും മനസ്സില്‍ ഉറപ്പിച്ചവര്‍ക്ക് നല്ലൊരു 'കൊട്ട്' നല്‍കുന്നു ഈ ലേഖനം, ചിന്തിക്കുന്നവര്‍ക്കാകട്ടെ, പൊരിയുന്ന അസ്വസ്ഥതയും.

2013, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

കര്‍ക്കടകം

ഇത് കര്‍ക്കടകം, കള്ളക്കര്‍ക്കടകം.

പെയ്തൊലിക്കുന്ന മഴയും കരുതല്‍ ഭക്ഷ്യധാന്യങ്ങളൊന്നുമേയില്ലാതെ പട്ടിണിയും പരിവട്ടവുമായി കടന്നു പോകാറുണ്ടായിരുന്ന അതേ പഞ്ഞക്കര്‍ക്കടകം. ഇപ്പോള്‍ മഴ കുറവ്, Global Warming, അല്ലാതെന്തു പറയാന്‍? കിലോക്ക് ഒരു രൂപ/രണ്ടു രൂപ നിരക്കില്‍ അരി കിട്ടുന്നതു കൊണ്ട് പട്ടിണിയും കാര്യമായിട്ടില്ല, അത് തിന്നുന്നവര്‍ക്കാണെങ്കില്‍ 'പോഷകാഹാരക്കുറവിനൊരു' കുറവുമില്ല. 

കേരളത്തില്‍ കര്‍ക്കടകത്തിന്‍റെ മുഖംമാറ്റം എന്നെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. പക്ഷെ ആരോഗ്യഭ്രാന്തും (Health Consciousness എന്ന് പരിഭാഷ) ഉപഭോക്തൃഭ്രാന്തും (Consumerism എന്ന്‍ പരിഭാഷ) കലശലായ ഒരു മധ്യനിര സമൂഹത്തിന്‍റെ 'കര്‍ക്കടകപ്പാച്ചില്‍' (ഉത്രാടപ്പാച്ചില്‍ പോലെ ഒന്ന്‍) എന്നെ എന്നല്ല, വീണ്ടുവിചാരങ്ങളുള്ള ഏതൊരാളെയും അലട്ടും എന്ന കാര്യത്തില്‍ സംശയമേതുമില്ല.