2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

SAIRA

ഇന്നലെ തൊടുപുഴ ടൌണിലൂടെ ബസ്സില്‍ വരുമ്പോള്‍ ഒരു കെട്ടിടത്തില്‍ SAIRA LADIES COLLECTIONS എന്നൊരു ബോര്‍ഡ്‌ കണ്ടു; രാത്രിയില്‍ കട അടച്ചിരിക്കുകയായിരുന്നതിനാല്‍ അകത്ത് ശരിക്കും എന്താണെന്ന് നോക്കാന്‍ പറ്റിയില്ല.

2013, ഏപ്രിൽ 17, ബുധനാഴ്‌ച

മഹിമ


ഞാന്‍ ഉപേക്ഷിച്ച ബീജം സ്വീകരിച്ച്
അതിനോട് തന്‍റെ പങ്കു കൂടി ചേര്‍ത്ത്
പ്രാണന്‍ നല്‍കി
ആഴ്ചകളോളം നൊന്തു ചുമന്ന്
ബോധം മറയുന്ന വേദനയോടെ പെറ്റുമുന്നിലേക്കിട്ടു തന്ന്‍ 
എന്നെ ചിരിച്ചു കാണിക്കുന്ന
ആ മഹിമയ്ക്ക്
ആ ധൈര്യത്തിന്  
പകരം വയ്ക്കാന്‍
എന്തുണ്ടെന്‍ കയ്യില്‍?

എന്‍റെ വിജയങ്ങള്‍
എന്‍റെ അഹങ്കാരങ്ങള്‍
എന്‍റെ അഹംഭാവങ്ങള്‍   
ഇത്രയധികം തല്ലിക്കെടുത്തപ്പെട്ട ദിനങ്ങള്‍ എന്‍റെ ഓര്‍മയില്‍ വേറെയില്ല  

ഹൃദയം നിറഞ്ഞു തുളുമ്പുന്ന ആരാധന മാത്രം, എല്ലാ അമ്മമാരോടും..





2013, ഏപ്രിൽ 16, ചൊവ്വാഴ്ച

പയ്യന്‍സ് വന്നു


പയ്യന്‍സ് വന്നു, കൂളായി, കമ്പും കത്രികയുമൊന്നും എടുപ്പിക്കാതെ, ഇന്നലെ രാവിലെ പത്തരക്ക്. കൃത്യം രണ്ടര കിലോഗ്രാം ഭാരം.
രാവിലെ എട്ടു മണിക്ക് ചുരമിറങ്ങിത്തുടങ്ങിയ ഞാന്‍ പയ്യന്‍സിനെ കാണുന്നത് രാത്രി ഏഴു മണിക്ക്.

ആരുടെ ച്ഛായയാണ് എന്നതായിരുന്നു ഇന്നലത്തെ ചര്‍ച്ചകളില്‍ ഏറെയും. മുഖം തെളിയാന്‍ സമയം എടുക്കുമെന്നും അപ്പോഴേ ശരിക്കും മനസ്സിലാവൂ എന്നും ഒരു കൂട്ടര്‍, അതല്ല, മൂക്ക് മാത്രം അച്ഛന്‍റെ വക എന്ന്‍ വേറൊരു കൂട്ടര്‍. ചുരുക്കത്തില്‍ കഴുത്തിന്‌ മേല്പോട്ടേക്ക് തര്‍ക്കമുണ്ട്, കീഴ്പോട്ടെക്ക് പക്ഷെ അച്ഛന്‍ തന്നെ. 

ഞാന്‍ വരുമ്പോള്‍ അവന്‍ വിപ്ലവത്തിന് കയ്യും കാലും വച്ച മാതിരി, രണ്ടു മുഷ്ടികളും ചുരുട്ടി ശബ്ദമില്ലാതെ മുദ്രാവാക്യം വിളിച്ചു കിടക്കുന്നു. 

പട്ടിണി കൂടാതെ ചുരുങ്ങിയത്‌ ആറു മാസം കഴിയാന്‍ അമ്മ തന്നെ വേണം എന്ന് അവനു മനസ്സിലാകാന്‍ ഒരുപാട് സമയമൊന്നും വേണ്ടി വന്നില്ല. രണ്ടു മുത്തശ്ശിമാരെ എപ്പോഴും ചുറ്റും കാണുന്നുണ്ടാകും, പക്ഷെ ഇങ്ങനെയൊരുത്തനെപ്പറ്റി ഒരു വിചാരമേയില്ല എന്നു തോന്നുന്നു.
രാത്രി തന്നെ അവന്‍റെ ജനന സപ്രിടിക്കറ്റിനുള്ള അപേക്ഷ പൂരിപ്പിച്ചു. ഈ മണങ്ങോടന്‍ സര്‍ക്കാറിന് എന്തൊക്കെ അറിയണം, അയ്യയ്യോ!
ജനിപ്പിച്ചവരുടെ പേരും നാളും തൊട്ട് ഈ വിവാഹത്തിലും മുന്‍ വിവാഹത്തിലും കൂടി ആകെ മൊത്തം ഞങ്ങള്‍ക്ക്‌ എത്ര ജീവനുള്ള കുട്ടികള്‍ ഉണ്ടെന്നു വരെ!