2012, ജനുവരി 2, തിങ്കളാഴ്‌ച

പെരിയാര്‍ ആണോ യഥാര്‍ത്ഥത്തില്‍ പിന്നോട്ടൊഴുകുന്നത്?

പത്രമാധ്യമങ്ങള്‍ വായനക്കാരെ 'ആസ്വാദകര്‍' ആക്കുവാന്‍ ഉപയോഗിക്കുന്ന 'ആഘോഷചേരുവക'ളെപ്പറ്റി കഴിഞ്ഞ ബ്ലോഗില്‍ സൂചിപ്പിച്ചിരിന്നു. ഇയ്യടുത്ത് ഒരു പ്രമുഖ ദിനപ്പത്രത്തിന്‍റെ 'വിദ്യ' എന്ന പേജ്(ഡിസംബര്‍ 27) വായിച്ചു കഴിഞ്ഞതിനു ശേഷമാണ് ഈ ചേരുവകളുടെ മറ്റൊരു ഭീകരമുഖം മനസ്സിലായത്‌. 'പിന്നോട്ടൊഴുകുന്ന പെരിയാര്‍' എന്ന തലക്കെട്ടില്‍ വന്ന വസ്തുനിഷ്ഠമായ ഈ വിവരണങ്ങള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെപ്പറ്റി വളരെയധികം അറിവുകള്‍ തരുന്നുണ്ട്. അണക്കെട്ടിന്‍റെ നിര്‍മാണത്തെപ്പറ്റിയും കരാറിനെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന ഇതില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ആശങ്കകളും വിഷയമാകുന്നുണ്ട്.

കൊള്ളാം, നല്ലത് തന്നെ. പക്ഷെ പിന്നീടാണ് പലതും മറ നീക്കി ദൃശ്യമാകുന്നത്. 'വെള്ളം കേരളത്തില്‍, കൃഷി തമിഴ്നാട്ടില്‍', 'കരാര്‍ ലംഘനങ്ങളുടെ തുടര്‍ക്കഥകള്‍' എന്നീ കോളങ്ങള്‍ വായിക്കുന്ന ഏതൊരു മലയാളിയും അയല്‍നാട്ടുകാരനെ മനസ്സാലെയെങ്കിലും ശപിക്കും, അവരെ കല്ലെറിയുവാനും അവരുടെ വാഹനങ്ങള്‍ തടയുവാനും കടകള്‍ തല്ലിതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുവാനും പ്രകോപിതരാവും. ചുരുങ്ങിയ പക്ഷം തമിഴര്‍ക്കെതിരെയുള്ള മുദ്രാവാക്യങ്ങള്‍ എങ്കിലും നാലു തവണ തനിയെ ഉരുവിടും, അത്രക്കുണ്ട് അതിലെ 'കൊലവെറി' തമിഴ്നാട് തുടര്‍ച്ചയായി കരാര്‍ ലംഘിച്ചുവെന്നും, തിരുവിതാംകൂറിന്‍റെ ചില അധികാരങ്ങള്‍ അവര്‍ തട്ടിയെടുത്തു എന്നും വരെ എഴുതി ചേര്‍ത്തിരിക്കുന്നു. ഇക്കാര്യങ്ങള്‍ സത്യമായിരിക്കാം, പക്ഷെ ഇതാണോ മാധ്യമങ്ങള്‍ ചെയ്യേണ്ടത്‌? നില നില്‍ക്കുന്ന ആശങ്കകളെ അകറ്റി സമാധാനം പുനസ്ഥാപിക്കാന്‍ അല്ലേ അവര്‍ ശ്രമിക്കേണ്ടത്‌?

സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കായി യുദ്ധമില്ലാത്തിടത്ത് യുദ്ധവും കൊലവെറിയും മറ്റും വരച്ചു ചേര്‍ക്കുന്നതില്‍ ഇവര്‍ കാണിക്കുന്ന ഈ സ്മാര്‍ട്ട്നെസ്സ് അപകടം തന്നെ, സംശയംവേണ്ട.

" I Will Furnish the War, you furnish the pictures" എന്ന്‍ വില്ല്യം റാന്‍ഡോള്‍ഫ് ഹെഴ്സ്റ്റ്‌ എന്ന അമേരിക്കന്‍ മാധ്യമ മുതലാളി ക്യൂബയിലുള്ള തന്‍റെ ഫോട്ടോഗ്രാഫറോടു 1897 ല്‍ പറഞ്ഞുവത്രേ. അതു താനല്ലെയോ ഇത്, എന്ന വര്‍ണ്യത്തില്‍ എനിക്ക് ആശങ്ക ഇല്ലാതില്ല.

പച്ചക്കുതിര മാസികയിലെ 'മറുപടി' എന്ന വിഭാഗത്തില്‍ (ഡിസംബര്‍, 2011)പേരാമ്പ്രയില്‍ നിന്നും ശ്രീ അഹമ്മദ്കുട്ടി കുട്ടി നിരത്തുന്ന വാദങ്ങള്‍ അംഗീകരിക്കാതെ വയ്യ. ഇത് ജെര്‍ണലിസമോ, ജീര്‍ണലിസമോ?

ജനുവരി 3, 2012
ചൊവ്വ