2018, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

ഒടുക്കത്തെ ഏണി

ശബരിമലയിൽ സംഘര്‍ഷമുണ്ടായാല്‍ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിട്ടേക്കും എന്നു വരെ ഭീഷണിയുണ്ട്.

സംഘർഷം ഉണ്ടാവുകയല്ലല്ലോ, ഉണ്ടാക്കുകയല്ലേ മതം തിന്ന് വീർത്തവർ?

ഇന്ന് നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ശബരിമല വിഷയമൊന്നുമല്ല. നാട് മതഭോജികളുടേത് മാത്രവുമല്ല. കാവിയും കുറുവടിയുമായി നിൽക്കുന്ന കഥാസംരക്ഷകർ കുറച്ചു കഴിയുമ്പം അവരുടെ പാടുനോക്കി പൊയ്ക്കൊള്ളും, നമുക്ക് എറിഞ്ഞു കളിയ്ക്കാൻ മറ്റു വല്ലതും ഒത്തുകിട്ടുകയും ചെയ്യും.

സമയവും ഊർജ്ജവും ഇത്തരം ചീള് കേസുകൾക്ക് കളയാനില്ലാത്തതിനാൽ ശബരിക്കേസിൽ ഇനിയും ഏണി വച്ച് കയറേണ്ടതില്ല എന്നാണ് ഇപ്പം ചിന്ത. ഇത് ഒടുക്കത്തെ ഏണിയാണ്, സമ്മതിക്കുമായിരിക്കുമല്ലേ?

നിയമജ്ഞർ നിയമം പറയുമ്പോൾ കേട്ടിരിക്കുകയേ നിവൃത്തിയുള്ളൂ.

പക്ഷേ, ഹിന്ദു, ഹിന്ദു ആചാരങ്ങൾ, സംവത്സരങ്ങളിലൂടെ കൈമാറി വന്ന പൈതൃകം എന്നിങ്ങനെ മുട്ടിന് മുട്ടിട്ട് ചർച്ച കൊഴുക്കുമ്പോൾ ഇത് കൂടി ചേർക്കാതെ വയ്യ. ഇവ പല ചരിത്രകാരന്മാരുടെ നിരീക്ഷണങ്ങളാണ് കേട്ടോ.

പ്രഖ്യാപിത ഹിന്ദു ഐതിഹ്യങ്ങളിലൊന്നിലും അയ്യപ്പസങ്കൽപ്പമില്ല. തമിഴ്നാട്ടിലെ ചില താഴ്ന്ന(?) ജാതികൾ ആരാധിച്ചിരുന്ന അയ്യനാർ എന്ന സങ്കൽപവുമായിട്ടായിരിക്കും ഒരു പക്ഷേ ഇതിനേറ്റം അടുപ്പം. 'അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന തങ്ങളെ ആട്ടിയകറ്റി, ശബരിമല പന്തളം കൊട്ടാരം കയ്യേറിയെന്ന' അവിടത്തെ ആദിമനിവാസികളായ മലമ്പണ്ടാരങ്ങളുടെ ഭാഷ്യം കൂടി ഇതിനോട് ചേർത്ത് വായിക്കണം.

ഇനി ചിലരാകട്ടെ അയ്യപ്പസങ്കൽപ്പത്തിന് ബൗദ്ധപാരമ്പര്യം നിരീക്ഷിച്ചിട്ടുണ്ട്. വാവരു പള്ളി, അർത്തുങ്കൽ പള്ളി എന്നിവയുമായി ചേർത്തും അയ്യപ്പനെന്ന കൾട്ട് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

കഥകൾ എന്തൊക്കെയായിരുന്നാലും ചരിത്രം പറയുന്നതെന്തെന്നാൽ, ഇരുപതാം നൂറ്റാണ്ടിലെ ഏതോ ഒരു പോയന്റിൽ ഹിന്ദുക്കൾ, പ്രത്യേകിച്ച് ബ്രാഹ്മണർ അയ്യപ്പസങ്കൽപ്പം ഏറ്റെടുത്തു എന്നാണ്.

പച്ച ഇംഗ്ലീഷിൽ പറഞ്ഞാൽ, Many historians have come up with the notion that this cult has witnessed a transformation into the Brahmanic fold of Hinduism, especially in the twentieth century.

നിയമം അതിന്റെ വഴിക്ക് പോട്ടെ, ഞാനെന്റെ വഴിക്കും.

കഥകൾ കേട്ടും അതിനെച്ചുറ്റിയും സമയം കളയാനില്ല, ജീവിതം തന്നെയൊരു കഥയാക്കാനുള്ള തിരക്കിലാണ്.

സർവ്വം മംഗളം, ശുഭം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ