2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

# Me too

ചാരിത്ര്യം എന്നത് 'അവളുമാർ' തങ്ങൾക്കായി താങ്ങിക്കൊണ്ടു നടക്കേണ്ടുന്ന എന്തോ ആണെന്നും, അത് തങ്ങൾക്കനുഭവിക്കാൻ വേണ്ടിയുള്ളതാണെന്നും, അവളുടെ മേൽ സമ്പൂർണ്ണാധിപത്യം സ്ഥാപിക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം അവളെ ശാരീരികമായി കീഴ്പ്പെടുത്തുകയാണെന്നും ധരിച്ചവശരായ, കന്യാചർമ്മം സദാചാരക്കോലായി കൊണ്ടുനടക്കുന്ന, സമൂഹത്തിലെ ഉന്നതരായ വിഡ്ഢികൾക്കെതിരെ നടക്കുന്ന ചരിത്രത്തിലിടം നേടിയ ശക്തമായ മുന്നേറ്റമാണ് # Me too campaign. അതിനെ താറടിക്കുന്ന ഏത് സന്ദേശത്തെയും കുപ്പയിലെറിയണം.

ഇതും കൂടി,

'ഒരു പണി അങ്ങേർക്കും ഇരിക്കട്ടെ'യെന്നു വച്ച് ചിലരെ നോക്കി ബർതേ അങ്ങനെ # Me too എന്ന് പറയുന്നവരുണ്ടെങ്കിൽ ഒരു കണ്ണ് വേണം.

എതിർ പാർട്ടിക്കാർ വീടിനു മുന്നിൽ വന്ന് പുലഭ്യം പറഞ്ഞ കാര്യം പരാതിപ്പെടാൻ സ്റ്റേഷനിലെത്തിയ യുവരക്തത്തോട് പോലീസേമാൻ പറഞ്ഞതെന്തെന്നോ, ഈ സാക്ഷര കേരളത്തിൽ? 'തന്റെ ഭാര്യയെ അവർ അധിക്ഷേപിച്ചു എന്നും കൂട്ടിയെഴുതി വച്ചോ, കേസിന് നല്ല ബലം കിട്ടും' എന്ന്! ഇങ്ങനെയൊക്കെക്കൂടിയാണിവിടം.

ജൻഡർ, ലൈംഗികത, പരസ്പരബഹുമാനം, സമത്വം തുടങ്ങിയ സാമൂഹ്യപാഠങ്ങൾ നമ്മില്‍ നിന്നും ഇനിയും അകലെയാണ്, കൈ നന്നായി നീട്ടണം, ഒന്ന് തൊടാന്‍.

മോഹൻ റായും വിവേകാനന്ദനും അംബേദ്കറും നാരായണനും അയ്യങ്കാളിയും കേളപ്പനുമൊക്കെ കൊണ്ടുവിട്ടിടത്തു നിന്നും പിന്നോട്ടു നടക്കുന്ന ആൾക്കൂട്ടത്തിൽ, ചിന്താശേഷി കൈമോശം വന്നിട്ടില്ലാത്ത ഒരു തലമുറ എവിടെയൊക്കെയോ ഉണ്ട് എന്ന ധാരണ കൊണ്ടു മാത്രം ഇത്രയും സമയവും ഊർജ്ജവും ഇവിടെ ഒഴുക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ