2018, നവംബർ 27, ചൊവ്വാഴ്ച

ദൈവജീവിതം

നവംബർ 18 ലെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ, കെ.രാജേഷ് കുമാറെഴുതിയ 'ദൈവങ്ങളുടെ ജീവിതം' എന്ന ലേഖനത്തിന് സാമാന്യബുദ്ധിയിൽത്തോന്നിയ ഒരു പ്രതികരണമാണിത്. വളരെ നിരുപദ്രവകരം എന്നു തന്നെ കണക്കാക്കി മുന്നോട്ടു വക്കുന്ന ഈ ചെറുകുറിപ്പിന്റെ പേരിലുള്ള മുഴുവൻ ഉത്തരവാദിത്തവും എനിക്കു തന്നെയായിരിക്കും എന്നു കൂടി വിനയത്തോടെ അറിയിക്കട്ടെ.

രണ്ട് തെയ്യം കലാകാരന്മാരുടെ ദൈവജീവിതങ്ങൾ ഹൃദയഹാരിയായി വരച്ച ലേഖകനോടും ലേഖനത്തിലെ ദൈവങ്ങളുടെ പ്രതിരൂപങ്ങളായ മനുഷ്യരോടും നിറഞ്ഞ സ്നേഹവും ബഹുമാനവും മാത്രം.

ഭൂമിയിലെ മഹാവ്യാധികൾ ഒഴിപ്പിക്കാനും ഭക്തരെ സങ്കടക്കടലിൽ നിന്ന് കൈപിടിച്ചു കയറ്റുവാനും കഴിവുള്ള മൂർത്തികളായി ഒരായുഷ്ക്കാലം ചങ്കുപൊട്ടി ആടിയ ഇവരുടെ അന്നത്തെയും ഇന്നത്തെയും ജീവിതസ്ഥിതി ദയനീയം തന്നെ. ഒരാൾ ഒറ്റക്കാലിലും മറ്റേയാൾ തീ നൽകിയ വടുക്കളുമായും ജീവിക്കുന്നു. ഇവർക്ക് ജീവിതം കണ്ണീരുപ്പു വീണ കിണ്ണത്തിലെ കഞ്ഞി മാത്രമെന്ന് ലേഖകന്റെ സാക്ഷ്യം. അവശകലാകാരന്മാർക്കുള്ള പെൻഷൻ, വികലാംഗ പെൻഷൻ, നാടൻ കലാഅക്കാദമിയുടെയും ചില സുമനസ്സുകളുടേയും സഹായം, ആധാരം പണയം വയ്പ് തുടങ്ങിയ പരിമിത സാഹചര്യങ്ങളുമായി 'ദൈവങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെ തുടരുന്നു' എന്ന ദയനീയതയിലവസാനിക്കുന്നു ലേഖനം.

(എന്റെ മാത്രം?) കണ്ണിൽക്കുത്തിയ ചോദ്യങ്ങളിതാണ്. ഇവരുടെ സങ്കടം ലേഖനത്തിൽ സൂചിപ്പിക്കപ്പെട്ട ഇവരുടെ തന്നെ ദൈവങ്ങൾ കേൾക്കാത്തതെന്തേ? ഇവർ 'വേദനയകറ്റിയ' ഭൂരിപക്ഷം പേരും ഇപ്പോളിവരെ തിരിഞ്ഞു നോക്കാത്തതെന്തേ? വേറെയേതെങ്കിലും മെച്ചപ്പെട്ട ഉപജീവനമാർഗ്ഗങ്ങൾ ഇവർക്കുണ്ടായിരുന്നെങ്കിൽ ഇവരുടെ ജീവിതം ഈയവസ്ഥയിൽ നമുക്ക് വായിക്കേണ്ടി വരുമായിരുന്നോ? അതിതീവ്രമായ ശാരീരികാസ്വാസ്ഥ്യങ്ങളിൽ നിന്നും ഇവരെ കൈപിടിച്ച് ജീവിതത്തിലേക്ക് കയറ്റിയത് ദൈവസങ്കൽപ്പങ്ങളല്ലല്ലോ, മറിച്ച് വൈദ്യശാസ്ത്രമല്ലേ?

ദൈവങ്ങളെ മനസ്സിലും വീട്ടിലും കുടിയിരുത്തുകയും, ആഴ്ചയിലൊന്നോ മാസത്തിലൊന്നോ ആരാധനാലയങ്ങളിൽച്ചെന്ന് കാണിക്കയിടുകയും ചെയ്തുപോരുന്ന, സാധാരണക്കാരല്ല ഇവരെന്നു കൂടി ഓർക്കണം. നാടൻ കലാഅക്കാദമിയുടെ വേദികളിൽ തെയ്യം എന്ന കല അവതരിപ്പിച്ചു പോന്ന വെറും കലാകാരന്മാരുമല്ല. പകരം, പലരുടേയും മഹാസങ്കടങ്ങൾ കാലങ്ങളോളം കോലംകെട്ടിയും കനലിൽച്ചവിട്ടിയും 'നീക്കിയ' മൂർത്തീ- പ്രതിപുരുഷന്മാരാണിവർ.

പരിഹസിക്കുവാനോ, വ്രണപ്പെടുത്താനോ അല്ല; പെട്ടെന്ന് ചില അനുമാനങ്ങളിലെത്താനും ഉദ്ദേശ്യമില്ല, നിശബ്ദമായ ചിന്തകൾക്ക് വിടുന്നു.

ആയിരക്കണക്കിനു വരുന്ന തെയ്യം കലാകാരന്മാരുടെ ഇടയിൽ നിന്നും രണ്ടു പേരുടെ കഥ മാത്രം അടർത്തിയെടുത്ത്, statistically significant അല്ലാത്ത ന്യായ വൈകല്യം ഉന്നയിക്കുകയല്ല, സാമാന്യയുക്തിയോടെ ചിന്തിക്കുകയാണ്.

ലേഖനത്തിലെത്തന്നെ ചില വാചകങ്ങൾ കടമെടുത്തു പറയട്ടെ, ഇങ്ങനെ, ഒരുകാലത്ത് ദൈവമായി കെട്ടിയാടിയും കനൽ തെറുപ്പിച്ചും തൂക്കച്ചാടിൽ ദേഹം കോർത്തും ദേഹം മുഴുവൻ ശൂലത്തിൽക്കോർത്തും ആരാധ്യരായ ചില (പല) മനുഷ്യർ ജീവിതത്തിന്റെ ചിറകറ്റ് നമുക്കിടയിലുണ്ട്. പലപ്പോഴും നമുക്ക് സൗകര്യമുള്ളപ്പോളേ ഈ വേദനകൾക്ക് നാം ചെവിയോർക്കൂ.

രണ്ട് വെളിച്ചപ്പാടന്മാരേയും ഇവിടെ ഓർക്കുന്നു. ഒന്ന്, ആയുഷ്കാലം സേവിച്ചിട്ടും തന്നെയും തന്റെ കുടുംബത്തെയും മറന്ന ദേവിയെ നീട്ടിത്തുപ്പിയ ആൾ (എം.ടി.യുടെ നിർമ്മാല്യം എന്ന സിനിമ); രണ്ട്, "കണ്ണു മിഴിച്ചീലെന്നുടെ നേരേ ..... ച്ചി" എന്നു പാടിയ ആൾ (അക്കിത്തത്തിന്റെ കവിത 'കുട്ടപ്പനെന്ന കോമരം').

https://www.mathrubhumi.com/amp/spirituality/feature/life-of-teyyam-perfomer-1.3323373




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ