2018, നവംബർ 17, ശനിയാഴ്‌ച

Bold and Beautiful

മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ ഒക്ടോബര്‍ 28-നവംബര്‍ 3 (96:33) ലക്കത്തില്‍, ദിനു റിമ കല്ലിങ്കലുമായി നടത്തിയ ദീര്‍ഘസംഭാഷണം വായിച്ചപ്പോള്‍ ഒരാസ്വാദനക്കുറിപ്പ്‌ വേണമെന്ന് തോന്നി. നന്നായ് ഗുണം ചെയ്തു, ഈ വായന, ചില (പല) കാര്യങ്ങള്‍ ഒന്നുകൂടി മനസ്സിലുറപ്പിക്കാൻ. 

'വളരെപ്പെട്ടെന്ന് replace ചെയ്യാവുന്ന മലയാള സിനിമാനായികമാരെ'പ്പറ്റിയും, സിനിമ എന്ന power field ലെ സ്വാതന്ത്ര്യസമരപ്രഖ്യാപനത്തെപ്പറ്റിയും ഈ സംഭാഷണത്തില്‍ വളരെ കാര്യമാത്രപ്രസക്തമായി വിശദീകരിക്കുന്നു, റിമ.

നമ്മള്‍ സംസാരിക്കുന്ന ആളുകള്‍ക്ക് ഒരു minimum level of sensibility വേണമെന്ന് ആഗ്രഹിക്കുന്ന റിമയോട് ചേര്‍ന്ന് നിന്ന് പറയട്ടെ, ഈ കുറിപ്പ് വായിക്കുന്നവരിലും അത് തന്നെ പ്രതീക്ഷിക്കുന്നു (ആരെങ്കിലും വായിക്കുമോ എന്നുള്ളത് രണ്ടാമത്തെ കാര്യം!).

സിനിമയിലെ പുരുഷാധിപത്യത്തെപ്പറ്റി സ്ത്രീകള്‍ സംസാരിച്ചാല്‍, സൂപ്പര്‍താരങ്ങളുടെ ഫാന്‍സുകാര്‍ ആക്രമണം അഴിച്ചു വിടുന്നതിനെപ്പറ്റിയുള്ള അവരുടെ അഭിപ്രായം വളരെ പ്രസക്തമായിത്തോന്നി. "സ്ത്രീകള്‍ നീതിയെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍, അത് സമ്മതിച്ചു കൊടുത്താല്‍ വീട്ടിലുള്ള സ്ത്രീകള്‍ പറയുന്നത് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം വരും. അവരുടെ തുല്യനീതി, സ്വാതന്ത്ര്യം ഇവയെല്ലാം സമ്മതിച്ചു കൊടുക്കേണ്ടിയും വരും!"

Slut walk എന്ന ഗ്രൂപ്പിനെ സൂചിപ്പിച്ചുകൊണ്ടവര്‍ പറയുന്നു, 'it is ok to be called as a feminichi' എന്ന്. 

കേരള സമൂഹത്തിന്‍റെ ഒരു മൈക്രോകോസമായ ആയ സിനിമ ഇന്‍ഡസ്ട്രിയില്‍ ഒരു പെണ്ണിടം വേണമെന്ന ആശയത്തില്‍ നിന്നുമുയര്‍ന്ന Women in Cinema Collective -WCCക്ക് എതിരെ, FEFKA വേറൊരു സംഘടനയുമായി വന്നാലും അതിനെ സ്വീകരിക്കണമെന്ന നിലപാടാണവര്‍ എടുക്കുന്നത്. WCC യില്‍ ആളെക്കൂട്ടി ഒരു power game ആക്കി മാറ്റാനാഗ്രഹമില്ല എന്നത് കൂടി പറയുമ്പോള്‍ കാര്യം, വ്യക്തം, മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ്‌ പ്രധാനം. 

ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ നടന്മാര്‍ക്ക് അവരുടെ പ്രായത്തിന്‍റെ പകുതിയോ, അതില്‍ കുറവോ പ്രായമുള്ള നായികമാരെ cast ചെയ്യുകയാണ് പൊതുരീതി. അതേ സമയം മുപ്പതുകാരിയായ നടിക്ക് ഇരുപതുകാരന്‍ നായകനെന്ന് ചിന്തിക്കുന്നത് തന്നെ ഇന്‍ഡസ്ട്രിയില്‍ വലിയ പാതകമത്രെ. 

സ്റ്റീല്‍ ഗ്ലാസ്, ചില്ലു ഗ്ലാസ്, കൊണ്ടു പൊതിഞ്ഞ ചില്ലു ഗ്ലാസ് എന്നീ വിവേചനങ്ങളെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത് ആദ്യമായാണ്‌, റിമ പറഞ്ഞപ്പോളാണ്. 

Bold and beautiful ഇന്നയാള്‍; മറ്റേ ചന്ദനക്കുറി, പട്ടുപാവാട നാടന്‍ ഇന്നയാള്‍; വേലക്കാരി ഇന്നയാള്‍ എന്ന രീതിയില്‍ നടിമാര്‍ നായകന്മാര്‍ക്ക് വേണ്ടി cast ചെയ്യപ്പെടുന്ന ദുരന്തവും അവര്‍ വിവരിക്കുന്നു.

കല്ല്യാണം കഴിയുന്നതോടെ അതുവരെ’പൊതുസ്വത്തായ’ ഒന്ന് ‘സ്വകാര്യസ്വത്തായി’ മാറുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍, ഒരു പ്രമുഖ നടിയെപ്പറ്റി പണ്ട് വായിച്ചൊരു അശ്ലീല തമാശ ഓര്‍മ്മ വന്നു.

Bold and beautiful ആയ പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കരാട്ടെ പഠിപ്പിച്ചാല്‍ മതിയെന്ന ശാക്തീകരണവാദികളുടെ തീരുമാനത്തിന്‍റെ നിരര്‍ത്ഥകതയും അവര്‍ സൂചിപ്പിക്കുന്നു.

Constitutional morality യില്‍ ഊന്നിയ കോടതിവിധികള്‍ പുറത്തുവരുന്ന കാലഘട്ടത്തില്‍; 377, 497എന്നീ വകുപ്പുകള്‍ റദ്ദ് ചെയ്ത കാലഘട്ടത്തില്‍; ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച കാലഘട്ടത്തില്‍ ജീവിക്കാനായതില്‍ റിമയോടൊപ്പം ഞാനും അഭിമാനിക്കുന്നു.


അഭിവാദ്യങ്ങള്‍ റിമ, ലിംഗനീതിക്ക് വേണ്ടിയുള്ള സമരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതിന്, പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതിന്. 


നന്ദി റിമ, സിനിമ എന്ന മൈക്രോകോസത്തില്‍ നിന്നു കൊണ്ട് സമൂഹം എന്ന മാക്രോകോസത്തിലേക്ക് തൊടുത്തു വിടുന്ന മൂര്‍ച്ചയേറിയ ശരങ്ങള്‍ക്ക്.

എല്ലാവരും വായിക്കണം, ഈ സംഭാഷണം.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ